എറണാകുളം: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരം കൊച്ചിയില്‍ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. കലൂരിലാണ് ബഹുനിലകളിലായി വിപുലമായ സൗകര്യങ്ങളോടെ ഈ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകരെ അടക്കം ചടങ്ങില്‍ നിന്നും ഒഴിവാക്കിയിരുന്നു. അമ്മ സംഘടന രൂപീകരിച്ച് 25 വർഷങ്ങൾ പിന്നിടുമ്പോഴാണ് സംഘടനയ്ക്ക് സ്വന്തമായി ഒരു കെട്ടിടം പണിതത്.
അമ്മയുടെ മുന്നോട്ടുളള പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുകയെന്നത് പ്രയാസമാണെന്നും, കൊവിഡ് കാലത്ത് ഷോ നടത്തുക സാധ്യമല്ലെന്നും അതിനാൽ ട്വന്‍റി ട്വന്‍റി പോലൊരു സിനിമ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും അമ്മ പ്രസിഡന്‍റ് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. 140 ഓളം അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ ഭാഗമാകുമെന്നും ആശീർവാദാണ് സിനിമ നിർമിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. കഥ, തിരക്കഥ, സംഭാഷണം രാജീവ് കുമാർ ആണ്. ക്രൈം ത്രില്ലറാണ് ചിത്രം. പ്രിയദർശനും രാജീവ് കുമാറും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുകയെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ചടങ്ങില്‍ പുറത്തിറക്കി.
- " class="align-text-top noRightClick twitterSection" data="">
2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നീട് കൊവിഡ് പ്രതിസന്ധിയില്‍ നിര്‍മാണം തടസപ്പെട്ടു. അഞ്ച് സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണ് കെട്ടിടത്തിലുളളത്. പ്രസിഡന്‍റിനും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും വേണ്ടി ഒരു നില മാറ്റിവച്ചിട്ടുണ്ട്. പ്രത്യേക കാബിനുകളും ഹാളുകളും ലോഞ്ചുമെല്ലാം കെട്ടിടത്തിന്‍റെ ഭാഗമാണ്. ചലച്ചിത്ര പ്രദർശനത്തിന് സൗകര്യമുള്ള വലിയ ഹാളും കഫറ്റീരിയയും കെട്ടിടത്തിലുണ്ട്. 1994 മേയ് 31ന് തിക്കുറുശ്ശി സുകുമാരൻ നായരുടെ അധ്യക്ഷതയിലാണ് അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് എന്ന പേരിൽ കൂട്ടായ്‌മ ആരംഭിച്ചത്.