മലയാള സിനിമയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ ഭാവാഭിനയം കൊണ്ടും ആരാധകരുടെ മനസില്‍ ഇടം പിടിച്ച ആ പ്രതിഭ മൺമറഞ്ഞിട്ട് ഏഴ് വർഷം കടന്ന് പോയിരിക്കുന്നു.

70കളിലെ മിക്ക നടന്മാരെയും പോലെ നാടക രംഗത്ത് നിന്നുമായിരുന്നു സുരേന്ദ്ര നാഥ തിലകന്‍ എന്ന പത്തനംതിട്ടക്കാരന്‍റെ സിനിമയിലേക്കുള്ള വരവ്. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 43 നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ 'ഉള്‍ക്കടല്‍' എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ സിനിമാ രംഗത്തേക്ക് ചുവട് മാറ്റുന്നത്. 'കാട്ടുകുതിര' എന്ന ചിത്രത്തിലെ വേഷം തിലകന്‍റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. പിന്നീട് വന്ന യവനികയും പഞ്ചവടിപ്പാലവും പെരുന്തച്ചനും തിലകനെ താരമാക്കി. അച്ഛന്‍ വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന്‍ വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന്‍ സിനിമകളില്‍ മാറിമാറി വന്നു. മോഹൻലാല്‍-തിലകൻ കോമ്പിനേഷനിലുള്ള അച്ഛന്‍-മകന്‍ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്‍റെ അഭിനയവീര്യം പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കഥാപാത്രവുമെവല്ലാം ചിരിയലകള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്‍റെ പോള്‍ പൌലോക്കാരനെ കണക്കാക്കുന്നത്.

ഒന്‍പത് തവണ സംസ്ഥാനസര്‍ക്കാരിന്‍റെ പലതരത്തിലുള്ള പുരസ്കാരങ്ങള്‍ അദ്ദേഹത്തിനെ തേടിയെത്തി. ദേശീയതലത്തില്‍ മൂന്ന് തവണ ആദരിക്കപ്പെട്ടു. 2009ല്‍ പത്മശ്രീ നല്കി രാഷ്ട്രം ഈ അതുല്യ കലാകാരനെ ആദരിച്ചു. എന്നാല്‍ ഒരു കലാകാരനെന്ന നിലയില്‍ തിലകന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു എന്ന പരാതി അദ്ദേഹത്തിന് തന്നെ ഉണ്ടായിരുന്നു. ആ പരാതി തിലകന്‍ പലതവണ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പരാതികള്‍ നിലനില്‍ക്കുമ്പോഴും അദ്ദേഹം സിനിമയിലൂടെ ശക്തമായ കഥാപാത്രമായി അഭിനയത്തിന്‍റെ കൊടുമുടികളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.

2012 സെപ്റ്റംബർ 24ന് 77ാം വയസിലാണ് തിലകൻ അന്തരിക്കുന്നത്. തിലകന്‍ ഇല്ലാതെ മലയാള സിനിമ സുഗമമായി മുന്നോട്ട് പോയെങ്കിലും അദ്ദേഹത്തിലൂടെ ജനിക്കുമായിരുന്ന നിരവധി കഥാപാത്രങ്ങള്‍ ഉണ്ടാകാതെ പോയി എന്ന സത്യത്തെ അംഗീകരിക്കാതിരിക്കാന്‍ സിനിമാ പ്രേമികൾക്ക് ആവില്ല. തിലകന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന മലയാളികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നുണ്ട്. ആ നടനവൈഭവത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ എക്കാലത്തും സജീവമായി നിലനില്‍ക്കാന്‍ അത് തന്നെ ധാരാളം.