മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് സിബി മലയില്‍-ലോഹിതദാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ കിരീടം. അച്ഛനെ തല്ലുന്നത് കണ്ട് കൊലപാതകിയായി മാറിയ സേതുമാധവൻ മോഹൻലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു.
എന്നാല്‍ ഇന്നത്തെ തലമുറ ചിന്തിക്കുന്നതിന് അനുസരിച്ചാണെങ്കില്‍ കിരീടം സിനിമ സാധ്യമാവില്ലായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍ അഭിപ്രായപ്പെട്ടു. അച്ഛനെ തല്ലുന്നത് കാണുമ്പോള്‍ എസ് ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറിനില്‍ക്കണമായിരുന്നെന്ന് അടുത്തിടെ ഒരു വിദ്യാര്‍ഥി തന്നോട് പറഞ്ഞതായി സിബി മലയില്‍ പറഞ്ഞു.
'അടുത്തിടെ ഒരു സംവാദത്തില്‍ ഒരു വിദ്യാര്‍ഥിയാണ് പറഞ്ഞത്, അച്ഛനെ തല്ലുന്നത് കാണുമ്പോള്‍ എസ് ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറി നില്‍ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. എസ് ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം. അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം. ഇങ്ങനെയൊക്കെയാണ് പുതിയ തലമുറയുടെ ചിന്തകള്‍', സിബി മലയില്‍ പറയുന്നു. വികാരത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് ശരിയായി അവര്‍ കാണുന്നില്ല. ബുദ്ധിപരമായി മാത്രമാണ് അവര്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നതെന്നും സിബി കൂട്ടിച്ചേര്‍ത്തു.