നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്ത 'വികൃതി' എന്ന ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം. കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങിയതിനെ തുടർന്ന് ശാരീരിക പരിമിതികളുള്ള എല്‍ദോ അപമാനിക്കപ്പെട്ട സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ എല്‍ദോ ആയി എത്തിയത്.
- " class="align-text-top noRightClick twitterSection" data="">
സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ ജീവിതം സിനിമയായപ്പോള്‍ അത് കാണാനായി എല്‍ദോയും കുടുംബവും എത്തി. പ്രേക്ഷകരോടൊപ്പം സിനിമ കണ്ടപ്പോള്‍ താന്‍ അന്ന് അഭിമുഖീകരിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ചോര്‍ത്ത് എല്‍ദോയുടെ കണ്ണുകള്‍ നിറഞ്ഞു. ഇതേസമയം, താനായി വെള്ളിത്തിരയിലെത്തിയ സുരാജ് വെഞ്ഞാറമൂടിന്‍റെ മികച്ച പ്രകടനം എല്‍ദോയുടെ മനസ് നിറച്ചു. എല്‍ദോയുടെ ഭാര്യയെ അവതരിപ്പിക്കുന്നത് സുരഭി ലക്ഷ്മിയാണ്. സൗബിന്‍റെ സമീർ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രം.
ഭിന്നശേഷിക്കാരനായ എല്‍ദോ ശാരീരിക അവശതകളെ തുടര്‍ന്നാണ് മെട്രോയില്‍ കിടന്നുറങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ഫോട്ടോയെടുത്ത് 'മെട്രോയിലെ പാമ്പ്' എന്ന അടിക്കുറിപ്പോടെ ചിലര്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോയി മടങ്ങിവരവേയാണ് എല്‍ദോയും കുടുംബവും മെട്രോയില്‍ കയറിയത്. യാത്രക്കിടെ ക്ഷീണം കൊണ്ട് എല്‍ദോ ഉറങ്ങിപ്പോയി. ഇതിന്‍റെ ചിത്രം എടുത്ത ഒരാള്‍, 'ഇത് മെട്രോയിലെ പാമ്പ്' എന്ന തലക്കെട്ടോടെ പ്രചരിപ്പിക്കുകയായിരുന്നു. ചിത്രം വൈറലായതോടെ തകർന്ന് പോയത് എല്‍ദോയുടെ ജീവിതവും സമാധാനവുമായിരുന്നു.