ന്യൂഡൽഹി: 2021 ജനുവരിയിൽ നടന്ന മിസ് ടീൻ ദിവാ 2020ൽ മിസ് ടീൻ ഇന്ത്യയായി കിരീടം ചൂടിയ ഐശ്വര്യ വിനു നായർ, ഡിസംബറിൽ നടക്കുന്ന മിസ്സ് ടീൻ എർത്ത് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിന് അഭിമാനമായ ഈ പതിനാറുകാരി ആലപ്പുഴ സ്വദേശിയാണ്. ഐശ്വര്യ വളർന്നത് യുഎഇയിലാണ്. ദുബായ് സ്‌കോളേഴ്‌സ് പ്രൈവറ്റ് സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ഒരു മോഡൽ മാത്രമല്ല, പാരിസ്ഥിതിക പ്രവർത്തകയും ക്ലാസിക്കൽ ഡാൻസിലും കരാട്ടെയിലും പ്രാവിണ്യം തെളിയിച്ച പ്രതിഭയുമാണ്.
ഇന്ത്യയെ പ്രതിനിധീകരിച്ച് താൻ കിരീടമണിയുകയെന്നത് അമ്മയുടെ ദീർഘകാല സ്വപ്നമാണെന്നാണ് ഐശ്വര്യ പറയുന്നത്. പതിനാറ് വർഷങ്ങൾക്കു മുൻപ് അമ്മ കണ്ട സ്വപ്‌നം പിന്നീട് പതിയെ ഐശ്വര്യയുടെ അഭിനിവേശമായി. മിസ് ടീൻ ദിവ മത്സരത്തിലെ അന്തിമഘട്ടത്തിലേക്ക് മത്സരാർഥിയായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ, തന്നിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ ശ്രദ്ധിച്ചു. ലോക്ക് ഡൗൺ സമയം അതിനുള്ള അവസരം നൽകി. ശാരീരികമായുള്ള മാറ്റങ്ങളിലും ആശയവിനിമയ വൈദഗ്ധ്യം ചോദ്യോത്തരങ്ങൾ അഭ്യസിക്കുന്നതിലും റാമ്പ് നടത്തത്തിലും ശ്രദ്ധ ചെലുത്തി. ഇന്ത്യയിൽ നിന്ന് ഓൺലൈൻ മത്സര പരിശീലനത്തിലും ചേർന്നു. എന്തുതന്നെ സംഭവിച്ചാലും തന്‍റെ ഏറ്റവും മികച്ചത് തന്നെ നൽകണമെന്നതാണ് ഐശ്വര്യയുടെ നിശ്ചയ ദാർഢ്യം.
പ്രൊഫഷണലായി ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ഐശ്വര്യ വിനു നായർ യുഎഇ ഓപ്പൺ ടൂർണമെന്‍റുകളിൽ നിരവധി സ്വർണ മെഡലുകൾ കരസ്ഥമാക്കും ചെയ്തിട്ടുണ്ട് . ഇന്ത്യയിൽ നിന്നും 2018ൽ ഇന്‍റർനാഷണൽ ഗ്രൂവ് ഫെസ്റ്റിൽ അൾട്ടിമേറ്റ് സോളോ വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന തലത്തിൽ കേരളത്തിലെ ക്ലാസിക്കൽ ഡാൻസ് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഐശ്വര്യ പങ്കാളിയായ നോൺ പ്രോഫിറ്റ് പരിസ്ഥിതി സംഘടന ഐഎസ്ഒ 14001 സർട്ടിഫിക്കറ്റ് ലഭിച്ച ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി എൻജിഒ ആണ്. യുഎസ് അംഗീകാരമുള്ള യുഎഇയിലെ ആദ്യത്തെ പാരിസ്ഥിതിക സംഘടനയുമിതാണ്.
Also Read: തെന്നിന്ത്യന്‍ സൂപ്പർതാരം അല്ലു അർജുന് കൊവിഡ്
ദൃഢനിശ്ചയം വിജയമന്ത്രമാക്കി മിസ് ഇന്ത്യ ബ്യൂട്ടി പാജന്‍റിൽ നിന്നും മിസ്സ് ടീൻ എർത്ത് മത്സരത്തിലേക്ക് ചുവട് വക്കുകയാണ് മലയാളിക്ക് അഭിമാനമായി ഈ ആലപ്പുഴക്കാരി. തന്‍റെ സ്വപ്നങ്ങളുടെ ചിറകുകളാണ് മിസ് ടീൻ മത്സരം. ഇന്ത്യയെ പ്രതിനിധീകരിക്കുന്നു എന്നതിനാൽ ആവേശത്തിലാണ്. തനിക്ക് ചുറ്റുമുള്ള പെൺകുട്ടികളും അവരുടെ സ്വപ്നങ്ങളിൽ വിശ്വസിക്കുകയും അത് യാഥാർഥ്യമാക്കുന്നതിനായി പോരാടണമെന്നുമാണ് ഐശ്വര്യക്ക് പറയാനുള്ളത്.