തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം പ്രിയാമണിയെ ബോളിവുഡ് പ്രേക്ഷകർക്കും പരിചയപ്പെടുത്തിയ ചിത്രമായിരുന്നു രോഹിത് ഷെട്ടിയുടെ ചെന്നൈ എക്സ്‌പ്രസ്. ചിത്രത്തിലെ '1,2,3,4' എന്ന പാട്ടിൽ കിംഗ് ഖാനൊപ്പം ചുവടുകൾ വച്ചാണ് പ്രിയാമണി ശ്രദ്ധേയയായത്.
പാട്ടിന്‍റെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന്‍ തനിക്ക് 300 രൂപ തന്നുവെന്നും ഇപ്പോഴും താനത് സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും പ്രിയാമണി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയമണി ഷാരൂഖ് ഖാനുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തെ കുറിച്ചും വിശദീകരിച്ചത്.
1234 പാട്ടിന്‍റെ ചിത്രീകരണ അനുഭവം
'അഞ്ച് രാത്രികളിലായാണ് ഗാനം ചിത്രീകരിച്ചത്. ഷൂട്ടിന്‍റെ ആദ്യദിവസം മുതൽ പാട്ട് പൂർത്തിയാക്കുന്ന വരെ അദ്ദേഹം എല്ലാവരെയും ഉല്ലസിപ്പിച്ചുകൊണ്ടിരുന്നു.' ഒരു സൂപ്പർസ്റ്റാറെന്ന ഇമേജില്ലാതെയാണ് ഷാരൂഖ് ഖാൻ സെറ്റിലുള്ള ഓരോരുത്തരോടും പെരുമാറിയിരുന്നതെന്നും പ്രിയാമണി പറഞ്ഞു.
Also Read: സയനൈഡ് മോഹന്‍റെ ജീവിതകഥ സിനിമയാകുന്നു, പ്രധാന വേഷത്തിൽ സിദ്ദിഖും പ്രിയാമണിയും
'ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പേ ഞാന്‍ അവിടെ എത്തിയിരുന്നു. ചിത്രീകരണത്തിന്‍റെ ഇടവേളകളിൽ അദ്ദേഹത്തിന്‍റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം അപ്പോൾ എനിക്ക് തന്ന 300 രൂപ ഇപ്പോഴും താൻ പേഴ്സിൽ സൂക്ഷിച്ച് വച്ചിട്ടുണ്ട്.'
ഷാരൂഖ് ഖാനെ ബോളിവുഡിന്‍റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ലെന്നും രാജ്യത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് അദ്ദേഹമെന്നും നടി വിശദമാക്കി. എന്നാല്‍ തന്‍റെ വിജയങ്ങളുടെ അഹന്തയൊന്നും അദ്ദേഹത്തിനില്ല. ചിത്രീകരണത്തിന്‍റെ ഭാഗമായപ്പോൾ അദ്ദേഹം നൽകിയ സ്നേഹവും കരുതലും താരത്തിന്‍റെ വ്യക്തിത്വത്തെ വെളിവാക്കുന്നുണ്ടെന്നും പ്രിയാമണി കൂട്ടിച്ചേർത്തു.