Published : Jan 15, 2024, 7:23 AM IST
|Updated : Jan 15, 2024, 7:46 AM IST
LIVE മധുര അവണിയാപുരം ജല്ലിക്കെട്ട് തത്സമയം
മധുര: പൊങ്കൽ ആഘോഷങ്ങൾക്ക് പേരുകേട്ട മധുരയിലെ 'അവണിയാപുരം ജല്ലിക്കെട്ടിന്' തുടക്കം. തിരഞ്ഞെടുത്ത 1000 കാളകളും അവയെ കീഴടക്കി വീരൻമാരാകാൻ 600 പോരാളികളുമാണ് അവണിയാപുരം ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നത്. രാവിലെ എട്ടിന് ജില്ല കലക്ടർ സംഗീതയുടെ സാന്നിധ്യത്തിലാണ് ജല്ലിക്കെട്ട് മത്സരങ്ങൾ ആരംഭിക്കുന്നത്. വാണിജ്യ നികുതി മന്ത്രി മൂർത്തി, മേയർ ഇന്ദ്രാണി പൊൻ വസന്ത് എന്നിവർ ചടങ്ങില്‍ സംബന്ധിക്കും. 8 റൗണ്ടുകളിലായി വൈകിട്ട് നാല് വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ റൗണ്ടിലും തെരഞ്ഞെടുക്കപ്പെട്ട 50 മുതൽ 75 വരെ ആളുകളാണ് കാളകളെ കീഴടക്കാൻ മത്സരിക്കുക. ഓരോ റൗണ്ടിലും ഏറ്റവും കൂടുതൽ കാളകളെ പിടിക്കുന്ന കളിക്കാർക്ക് അടുത്ത റൗണ്ടിൽ പങ്കെടുക്കാൻ അനുവാദമുണ്ട്. ഒന്നാം സ്ഥാനത്ത് എത്തുന്ന കാളയുടെ ഉടമയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഏറ്റവും കൂടുതൽ കാളകളെ പിടിക്കുന്ന പോരാളിക്ക് കായികമന്ത്രി ഉദയനിധി സ്റ്റാലിനും 'കാർ' സമ്മാനിക്കും. മത്സരങ്ങൾക്കിടെ പരിക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാൻ മെഡിക്കൽ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആയിരത്തിലധികം പൊലീസുകാരെയാണ് ആവണിയാപുരം ജല്ലിക്കെട്ടിന്‍റെ സുരക്ഷ ചുമതലകൾക്കായി നിയോഗിച്ചിട്ടുള്ളത്.