തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസുള്ള കുട്ടിയേയും മാതാവിനെയും കാറിൽ നിന്നിറക്കിയിട്ട സംഭവത്തില്‍ കാർ ഡ്രൈവർ കൊട്ടാരക്കര സ്വദേശി സജിമാത്യു കഴക്കൂട്ടം പൊലീസിൽ കീഴടങ്ങി. ശ്രീകാര്യം ഗാന്ധിപുരത്തിനടുത്ത് ദേശീയപാതയിൽ ഡിസംബർ 28നാണ് അപകടം. ചെമ്പഴന്തി അണിയൂർ തട്ടാംകോണം അരവിന്ദത്തിൽ രേഷ്മയ്ക്കും രണ്ട് വയസുള്ള ആരുഷിനുമാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ സജിമാത്യു ഓടിച്ചിരുന്ന മാരുതി സ്വിഫ്റ്റ് ഡിസൈർ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
മുഖത്ത് ഗുരുതരമായി പരിക്കേറ്റ് ചോരവാർന്ന ആരുഷിനെയും കാലിന് പരിക്കേറ്റ മാതാവ് രേഷ്മയെയും ആദ്യം കാറിൽ കൊണ്ട് പോകാൻ തയാറാകാതെ വന്നപ്പോൾ അവിടെ കൂടിയ ബൈക്കുയാത്രികരായ രണ്ടുപേർ ഇയാളുടെ കാറിൽ ബലമായി കയറ്റി ആശുത്രിയിലേക്ക് വിടുകായിരുന്നു. വഴിയിൽ വച്ച് കാറിലുണ്ടായിരുന്ന മറ്റൊരു സ്ത്രീ കുഞ്ഞിന്റെ രക്തം കാറിൽ വീഴരുതെന്ന് പറഞ്ഞതായും കൂടാതെ കാർ വേഗത്തിൽ പോകണമെന്ന് രേഷ്മ പറഞ്ഞപ്പോൾ പതുക്കെ പോകാനെ പറ്റുവെന്നും കാർ ഉടമ പറഞ്ഞതിനെ തുടർന്ന് വാക്കേറ്റമാകുകയും തുടർന്ന് കുട്ടിയെയും മാതാവിനെയും വഴിയിൽ ഇറക്കിവിട്ടുമെന്നുമാണ് പരാതി. തുടർന്ന് അതുവഴി വന്ന ഓട്ടോറിക്ഷയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ കുഞ്ഞിനെ പ്ലാസ്‌റ്റിക് സര്‍ജറിക്ക് വിധേയമാക്കിയിരുന്നു.
ഈ കഴിഞ്ഞ ഒന്നാം തിയതിയാണ് കഴക്കൂട്ടം പൊലീസിൽ യുവതിയുടെ ഭർത്താവ് അരവിന്ദ് പരാതി നൽകിയത്. എന്നാൽ പൊലീസിൽ പരാതിപ്പെട്ടിട്ട് യാതൊരു നടപടിയും എടുത്തില്ലെന്ന് യുവതി പറഞ്ഞു. കാറുടമയെ കണ്ടെത്താനുള്ള നടപടി പോലും പൊലീസ് സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനെ തുടർന്നാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവം വാർത്ത ആയതോടെ പൊലീസ് കാറിന്റെ ഉടമയെ കണ്ടെത്തി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ യുവതിയെയും കുഞ്ഞിനെയും സ്ഥലം എം.എൽ.എ യും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചിരുന്നു. സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും കേസെടുക്കുന്നതിൽ വീഴ്ച വരുത്തിയ പൊലിസുകാർക്കെതിരെയും നടപടി എടുക്കാൻ നിർദേശിച്ചതായും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു.