ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ ഋഷി സുനകിനേക്കാൾ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് മുന്നിലെത്തിയതായി സർവേ ഫലങ്ങൾ. യൂഗവ് എന്ന പ്രമുഖ ബ്രിട്ടീഷ് അന്താരാഷ്‌ട്ര ഇന്‍റർനെറ്റ് അധിഷ്‌ഠിത മാർക്കറ്റ് റിസർച്ച് ആൻഡ് ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനം നടത്തിയ സർവേയിലാണ് ലിസ് ട്രസ് ഋഷി സുനകിനേക്കാൾ ഏറെ ദൂരം മുന്നിലെത്തിയതായി കണ്ടെത്തിയത്.
വ്യാഴാഴ്‌ച(21.07.2022) നടന്ന തെരഞ്ഞെടുപ്പിൽ ഇരുവരും മാത്രമാണ് ഫൈനൽ റൗണ്ടിലെത്തിയത്. ഇവരിൽ ആരാകണം ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നത് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. സെപ്‌റ്റംബർ അഞ്ചിനാണ് ഫലപ്രഖ്യാപനം.
മുൻ ചാൻസലറായ സുനകിനെ ട്രസ് 19 പോയിന്‍റുകൾക്ക് തോൽപ്പിക്കുമെന്ന് മുൻപ് സർവേ ഫലങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഇരുവരും ഫൈനൽ റൗണ്ടിലേക്ക് എത്തിയ സാഹചര്യത്തിൽ ട്രസ് തന്‍റെ മേധാവിത്വം നിലനിർത്തുമെന്നാണ് യൂഗവ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ സർവേ നടത്തിയത്. 730 അംഗങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 62 ശതമാനം പേർ ട്രസിന് അനുകൂലമായി വോട്ട് ചെയ്‌തു. 38 ശതമാനം പേർ മാത്രമാണ് സുനകിനൊപ്പം നിന്നത്. കൂടാതെ നിലവിൽ 24 പോയിന്‍റ് മുന്നിലാണ് ട്രസ്.
എല്ലാ വിഭാഗക്കാർക്കിടയിലും ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്‌തവർക്കിടയിൽ പോലും ട്രസ് ആണ് മുന്നിൽ. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തന്നെ തുടരാനായി ക്യാമ്പയിന്‍ ചെയ്‌തവരില്‍ പ്രമുഖയായിരുന്നു ലിസ് ട്രസ്. എന്നാൽ ബ്രക്‌സിറ്റിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ഋഷി സുനകിന്‍റേത്. എന്നാൽ ആദ്യ അഞ്ച് റൗണ്ടിലും മുന്നിൽ നിന്നിരുന്ന സുനകിന് ട്രസിന് മുൻപിൽ അടിപതറുകയായിരുന്നു.
ടോറി എം.പിമാരുടെ അഞ്ചാമത്തെയും അവസാനത്തെയും റൗണ്ടിൽ 137 വോട്ടുകൾ നേടിയാണ് സുനക് അവസാന ഘട്ടത്തിലേക്ക് കടന്നത്. രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 പേരുടെ പിന്തുണയാണ് ലഭിച്ചത്. എന്നാൽ പാർട്ടി അംഗങ്ങൾ പിന്നീട് കളംമാറ്റി ചവിട്ടിയതോടെ ടോറി അംഗങ്ങൾക്കിടയിൽ ട്രസിന് ജനപ്രീതി വർധിച്ചു. ബോറിസ് ജോൺസന്‍റെ പിന്തുണയും ട്രസിനുണ്ട്.
ഋഷി ഒഴിച്ച് ബാക്കി ആര് പ്രധാനമന്ത്രിയായാലും തനിക്ക് പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ ബോറിസ് ജോണ്‍സന്‍ കണ്‍സര്‍വേറ്റീവ് എംപിമാരെ അറിയിച്ചിരുന്നു. ഇതും സുനകിന് തിരിച്ചടിയായേക്കും. സർക്കാരിൽ നിന്ന് സുനക് രാജി വച്ചതായിരുന്നു ബോറിസിന്‍റെ രാജിയ്‌ക്ക് വഴിതെളിച്ചത്. ശേഷം പല മന്ത്രിമാരും തുടരെ രാജി വയ്‌ക്കുകയായിരുന്നു.
ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടീഷ് – ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബ്രിട്ടന്‍റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാകും. ആകെയുള്ള 357 എംപിമാരിൽ മൂന്നിലൊന്ന് പിന്തുണയ്‌ക്ക് 120 വോട്ടാണ് ആവശ്യം.