വാഷിംഗ്‌ടണ്‍ : അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ (Joe Biden) അവധിക്കാല വസതിയായ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യ വിമാനം പറന്നതിന് പിന്നാലെയുണ്ടായ ആശങ്കകള്‍ക്ക് വിരാമം. വസതിയില്‍ നിന്നും മാറ്റിയ ബൈഡനേയും പ്രഥമ വനിതയേയും തിരികെ എത്തിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
വാഷിംഗ്ടണിൽ നിന്ന് 200 കിലോമീറ്റർ കിഴക്ക് ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലെ ബീച്ച് ഹൗസിന് മുകളിലൂടെയാണ് വിമാനം പറന്നത്. അതീവസുരക്ഷാമേഖലയായ ഇവിടെ വിമാനങ്ങൾക്ക് പറക്കാൻ അനുമതിയില്ല. സുരക്ഷാ വീഴ്ച കണ്ടെത്തിയതോടെ ബൈഡനേയും ഭാര്യയേയും സുരക്ഷാസേന ഇവിടെ നിന്നും മാറ്റുകയായിരുന്നു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി.
പൈലറ്റിന്‍റെ അശ്രദ്ധയാണ് വിമാനം സുരക്ഷാമേഖലയിലേക്ക് കടക്കാന്‍ കാരണമായതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വിമാനം സുരക്ഷിതമായി പറന്നിറങ്ങിയിരുന്നു. ബൈഡനോ കുടുംബത്തിനോ ഭീഷണിയില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
പൈലറ്റിനെ ചോദ്യം ചെയ്യുമെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും സീക്രട്ട് സർവീസ് വക്താവ് ആന്‍റണി ഗുഗ്ലിയൽമി പറഞ്ഞു. സുരക്ഷാമേഖലയില്‍ കടന്നതോടെ പൈലറ്റുമായുള്ള ബന്ധം വിമാന കമ്പനിക്ക് നഷ്ടമായി. ഇതോടെ സുരക്ഷാസേന വിമാനത്തെ മേഖലയില്‍ നിന്നും പുറത്തേക്ക് കടത്തിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു.