ടെല്‍ അവീവ് : ഹമാസ് (Hamas) നടത്തിയ ആക്രമണത്തിനുപിന്നാലെ ഹൃദയഭേദകമായ നിരവധി വാർത്തകളാണ് ഇസ്രയേലിൽ നിന്ന് വരുന്നത്. അവയിലൊന്നാണ് മോർ ബൈഡർ (Mor Bayder) എന്ന യുവതി തന്‍റെ ഫേസ്ബുക്കിൽ പങ്കുവച്ചത്. ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ തന്‍റെ മുത്തശ്ശിയുടെ കൊലപാതക ദൃശ്യങ്ങൾ അവരുടെ തന്നെ ഫേസ്ബുക്കിലൂടെ കാണേണ്ടിവന്നതിന്‍റെ ഞെട്ടലിലാണ് മോർ ബൈഡർ (Hamas Brutality in Israel- Terrorists post Grandmothers Murder On Her Facebook Page). തീവ്രവാദികൾ ബൈഡറിന്‍റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം അതിന്‍റെ ദൃശ്യങ്ങൾ അവരുടെ തന്നെ ഫോണ്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ച പ്രാദേശിക സമയം രാവിലെ 7 മണിക്ക് മുത്തശ്ശിയുടെ ഫേസ്ബുക് അക്കൗണ്ടിലെ പോസ്റ്റ് കണ്ടപ്പോഴാണ് ഭയാനകമായ സംഭവത്തെക്കുറിച്ച് താൻ ആദ്യം അറിഞ്ഞതെന്ന് മോർ ബൈഡർ പറഞ്ഞു. അതൊരു നരകതുല്യമായ അനുഭവമായിരുന്നെന്നും തന്‍റെ ജീവിതത്തിലെ പേടിസ്വപ്‌നമായിരുന്നെന്നും അവര്‍ ഫേസ്ബുക്കിൽ കുറിച്ചു. “ജീവിതകാലം മുഴുവൻ കിബ്ബത്ത്‌സ് നിർ ഓസിൽ താമസിച്ചിരുന്ന എന്‍റെ മുത്തശ്ശി ഇന്നലെ അവരുടെ വീട്ടിൽ ഒരു തീവ്രവാദിയാൽ ക്രൂരമായി കൊല്ലപ്പെട്ടു. തെക്കൻ ഇസ്രയേലിലെ കിബ്ബത്ത്‌സ് നിർ ഓസിലെ വീട്ടിലെത്തിയ ഒരു ഭീകരൻ അവരെ വധിച്ചു. അയാൾ മുത്തശ്ശിയുടെ ഫോൺ എടുത്ത് ഭയാനക ദൃശ്യങ്ങൾ ചിത്രീകരിച്ച് അവരുടെ ഫേസ്ബുക് വാളിൽ അപ്‌ലോഡ് ചെയ്തു" - ബൈഡർ വിവരിച്ചു.
- " class="align-text-top noRightClick twitterSection" data="">
“എന്‍റെ മുത്തശ്ശി എന്‍റെ ലോകമായിരുന്നു. എന്‍റെ ജീവിതത്തിന്‍റെ വെളിച്ചമായിരുന്നു. എന്‍റെ ജീവിതത്തിന്‍റെ നെടുംതൂണായിരുന്നു. മുത്തശ്ശി ജീവിതത്തെ ഏറെ സ്നേഹിച്ചിരുന്നു, നിങ്ങളില്ലാതെ ഞങ്ങൾ എങ്ങനെ മുന്നോട്ട് പോകും?, നിങ്ങളില്ലാതെ ഞാൻ ആരാണ് ?, ഇത് എന്‍റെ ജീവിതത്തിലെ ഒരു പേടിസ്വപ്‌നമാണ്" - ബൈഡർ കൂട്ടിച്ചേർത്തു.
ആക്രമണം തുടങ്ങിയതിങ്ങനെ : ഒക്‌ടോബര്‍ 7 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30ഓടെയാണ് ഹമാസ് ഇസ്രയേലിൽ ആക്രമണം ആരംഭിച്ചത്. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ അയച്ചായിരുന്നു ആക്രമണം. 20 മിനിട്ടില്‍ ഇസ്രയേലിനെതിരെ 5000ല്‍ അധികം റോക്കറ്റുകള്‍ പ്രയോഗിച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ആക്രമണത്തില്‍ ടെല്‍ അവീവ്, റെഹോവോട്ട്, ഗെഡേര, അഷ്‌കെലോണ്‍ എന്നിവ ഉള്‍പ്പടെ നിരവധി നഗരങ്ങളാണ് ബാധിക്കപ്പെട്ടത്.
ഇതിനിടെ ഹമാസ് സംഘം ഗാസ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്‌തു. ഇസ്രയേലില്‍ എത്തിയ സംഘം നഗരങ്ങള്‍ പിടിച്ചടക്കുകയായിരുന്നു. 'അല്‍ അഖ്‌സ കൊടുങ്കാറ്റ്' എന്ന് ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് അല്‍ ദെയ്‌ഫ് വിശേഷിപ്പിച്ച ആക്രമണം, സ്‌ത്രീകള്‍ക്ക് എതിരായ ആക്രമണം, ജറുസലേമിലെ അല്‍ അഖ്‌സ മസ്‌ജിദിനെ അപമാനിക്കല്‍, ഗാസ ഉപരോധം എന്നിവയ്ക്കുള്ള മറുപടിയാണെന്നും പ്രതികരിച്ചിരുന്നു. ഹമാസ് ആക്രമണത്തെ തുടര്‍ന്ന് തെക്കന്‍ നഗരമായ സ്‌ഡെറോട്ടിലെ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിന്നിച്ചിതറി കിടക്കുന്നതിന്‍റെ ചില വീഡിയോകളും പ്രചരിച്ചിരുന്നു.
യന്ത്രം ഘടിപ്പിച്ച പാരാഗ്ലൈഡറുകളില്‍ ഇസ്രയേല്‍ അതിര്‍ത്തി കടന്നെത്തുന്ന ഹമാസ് അംഗങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഹമാസിന്‍റെ ആക്രമണം രൂക്ഷമായതോടെ ഇസ്രയേല്‍ പ്രത്യാക്രമണത്തിന് തുടക്കം കുറിച്ചു. ഹമാസിന് നേരെ ഇസ്രയേല്‍ ഔദ്യോഗിക യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.
ഇതിനിടെ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും ഇസ്രയേലിന് പിന്തുണയുമായി രംഗത്തെത്തി. ആക്രമണം നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ഹമാസിന്‍റെ ആക്രമണം നേരിടുന്ന ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്കയും രംഗത്തെത്തി. ഇസ്രയേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നു എന്നും ആവശ്യമായ സഹായം എത്തിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രതികരിച്ചു.