നെയ്റോബി : വായ്‌പ തിരിച്ചടവില്‍ വീഴ്‌ച വരുത്തിയ കെനിയയ്‌ക്ക് ചൈനീസ് ബാങ്കുകള്‍ 1.312 ബില്യൺ കെനിയൻ ഷില്ലിങ് (ഏകദേശം 90 കോടി ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. സ്റ്റാൻഡേഡ് ഗേജ് റെയിൽവേ (എസ്‌ജിആർ) നിർമിക്കുന്നതിനായി സ്വീകരിച്ച വായ്‌പ തിരിച്ചടവിലാണ് ആഫ്രിക്കന്‍ രാജ്യം വീഴ്‌ച വരുത്തിയത്. ഇതോടെ രാജ്യത്തിന്‍റെ വിദേശ കടം വര്‍ധിച്ചതായും കെനിയന്‍ ഇംഗ്ലീഷ് മാധ്യമമായ ബിസിനസ് ഡെയിലി റിപ്പോര്‍ട്ട് ചെയ്‌തു.
മൊംബാസ മുതൽ നൈവാഷ വരെയുള്ള സ്റ്റാൻഡേഡ് ഗേജ് റെയിൽവേ (എസ്‌ജിആർ) പദ്ധതിക്കായാണ് കെനിയ ചൈനയില്‍ നിന്നും ധനസഹായം സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്‌ചര്‍ പദ്ധതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് വായ്‌പ തിരിച്ചടവില്‍ കെനിയ പ്രതിസന്ധി നേരിട്ടത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020-2021 സാമ്പത്തിക വർഷത്തിൽ 15 ബില്യൺ കെനിയന്‍ ഷില്ലിങ്ങിന്‍റെ (123.9 ദശലക്ഷം യുഎസ് ഡോളർ) വരുമാനമാണ് എസ്‌ജിആര്‍ ഉണ്ടാക്കിയത്.
18.5 ബില്യൺ കെനിയന്‍ ഷില്ലിങ് (152.8 ദശലക്ഷം യുഎസ് ഡോളർ) ആയിരുന്നു ഇക്കാലയളവില്‍ എസ്‌ജിആറിന്‍റെ പ്രവര്‍ത്തന ചെലവ്. 2017 ലാണ് പദ്ധതിയുടെ ഉദ്‌ഘാടനം നടന്നത്. ചൈനയില്‍ നിന്നും ലഭിച്ച 3.8 ബില്യൺ യുഎസ് ഡോളറിന്‍റെ വായ്‌പ സഹായത്തോടെയാണ് 472 കിലോമീറ്റര്‍ ദൂരമുള്ള എസ്‌ജിആർ പദ്ധതി പൂര്‍ത്തിയാക്കിയത്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 2014 മുതലാണ് കെനിയ ചൈനീസ് ബാങ്കുകളില്‍ നിന്നും വായ്‌പ സ്വീകരിക്കാന്‍ ആരംഭിച്ചത്. 2022 ജൂണോടെ കെനിയയുടെ വിദേശ കടം 36.4 ബില്യൺ യുഎസ് ഡോളറിലെത്തിയതായാണ് സെൻട്രൽ ബാങ്ക് ഓഫ് കെനിയയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.