റിയാദ്: പാകിസ്ഥാൻ അധിനിവേശ കശ്‌മീർ, ഗിൽഗിത്- ബാൾട്ടിസ്ഥാൻ എന്നിവ പാകിസ്ഥാന്‍റെ ഭൂപടത്തിൽ നിന്ന് സൗദി അറേബ്യ നീക്കം ചെയ്‌തതായി പി ഒ കെ പ്രവർത്തകൻ അംജദ് അയ്യൂബ് മിർസ. "സൗദി അറേബ്യയുടെ ദീപാവലി സമ്മാനം - ഗിൽഗിത്-ബാൾട്ടിസ്ഥാനെയും കശ്‌മീരിനെയും പാകിസ്ഥാന്‍റെ ഭൂപടത്തിൽ നിന്ന് നീക്കംചെയ്‌തു" എന്ന അടിക്കുറിപ്പുള്ള ഒരു ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
നവംബർ 21, 22 തീയതികളിൽ ജി -20 ഉച്ചകോടി സംഘടിപ്പിച്ചതിന്‍റെ സ്‌മരണയ്ക്കായി സൗദി അറേബ്യ പുതിയ 20 റിയാൽ നോട്ടുകൾ പുറത്തിറക്കിയതായും നോട്ടിൽ പ്രദർശിപ്പിച്ചിരിക്കുന്ന ലോക ഭൂപടത്തിൽ ഗിൽജിത് -ബാൾട്ടിസ്ഥാൻ, കശ്‌മീർ എന്നിവ പാകിസ്ഥാന്‍റെ ഭാഗങ്ങളായി കാണിക്കുന്നില്ലെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പാകിസ്ഥാനെ അപമാനിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമമാണ് ഈ നടപടിയെന്നും മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
നവംബർ 15 ന് നടക്കാനിരിക്കുന്ന ഗിൽഗിത്- ബാൾട്ടിസ്ഥാൻ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾക്കെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യാ ഗവൺമെന്‍റ് പാകിസ്ഥാൻ സർക്കാരിനോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ജമ്മു കശ്‌മീർ, ലഡാക്ക്, ഗിൽഗിത് ബാൾട്ടിസ്ഥാൻ എന്നിവയുൾപ്പെടെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിക്കുകയും ചെയ്‌തതായും എംഇഎ പ്രസ്‌താവനയിൽ പറയുന്നു.
ഇന്ത്യൻ പ്രദേശങ്ങളായ ജുനാഗഡ്, സർ ക്രീക്ക്, ഗുജറാത്തിലെ മാനവാദർ, ജമ്മു കശ്‌മീർ, ലഡാക്കിന്‍റെ ഒരു ഭാഗം എന്നിവ അവകാശപ്പെട്ടുകൊണ്ട് ഇമ്രാൻ ഖാൻ സർക്കാർ പാകിസ്ഥാന്‍റെ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാർ തീരുമാനത്തിന്‍റെ ഒന്നാം വാർഷികത്തിന് ശേഷമായിരുന്നു സംഭവം.