ബെർലിൻ: കൊവിഡ് 19നെതിരെ രാജ്യത്ത് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ജർമനി. രണ്ടിൽ കൂടുതൽ ആളുകൾ ഒന്നിച്ചുകൂടരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡിന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അത്യാവശ്യമല്ലാത്ത വ്യാപാരസ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളും ജനങ്ങൾ കൂട്ടം ചേരുന്നതും നേരത്തെ വിലക്കിയിരുന്നു. എന്നാൽ, കൊവിഡ് വ്യാപനത്തിന്‍റെ നിരക്ക് കുറയ്‌ക്കുന്നതിന്‍റെ ഭാഗമായി രണ്ടോ അതിൽ കൂടുതലോ ആളുകൾ ഒന്നിച്ചുകൂടരുതെന്ന കർശന നിർദേശമാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പുതുതായി നൽകിയിരിക്കുന്നത്. പുതിയ തീരുമാനം എന്ന് മുതൽ നടപ്പിലാക്കണമെന്നതിൽ ഓരോ സംസ്ഥാനങ്ങളും തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.
എന്നാൽ, ഒന്നിൽ കൂടുതൽ പേരുള്ള ഒരു വീട്ടിൽ തന്നെ താമസിക്കുന്ന കുടുംബാംഗങ്ങൾക്ക് ചില ഇളവുകളോടെ ഈ നിയന്ത്രണം ബാധകമായിരിക്കും. അതേ സമയം,ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടിപാർലറുകൾ തുടങ്ങിയവ അടച്ചുപൂട്ടുമെന്നും ഹോട്ടലുകള്‍ പാർസൽ സർവീസുകൾക്ക് മാത്രമായി തുറന്നുപ്രവർത്തിക്കുമെന്നും ചാന്‍സിലര്‍ അറിയിച്ചു. എല്ലാത്തിലുമുപരി സ്വന്തം പെരുമാറ്റമാണ് ഈ വൈറസിനെ തുരത്താനുള്ള ഏറ്റവും നല്ല മാർഗമെന്നും അതിനായി സാമൂഹിക അകലം പാലിക്കുന്നത് വളരെ ഗുണം ചെയ്യുമെന്നും ആംഗല മെര്‍ക്കല്‍ കൂട്ടിച്ചേർത്തു.