മനില: കമ്മൂരി ചുഴലിക്കാറ്റിന്‍റെ ഭീഷണിയെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ ആയിരക്കണക്കിന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു. ചൊവ്വാഴ്‌ച മുതല്‍ രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായി പഗാസ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. 150 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കമ്മൂരി ചുഴലിക്കാറ്റിന്‍റെ ഭീഷണിയുണ്ടായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ ഞായറാഴ്‌ച മുതല്‍ ലുസോൺ ദ്വീപിന്‍റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.
ആന്‍റിക്ക് പ്രവിശ്യയിലെ പതിനാല്‍ നഗരങ്ങളില്‍ തിങ്കളാഴ്‌ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യതൊഴിലാളികൾക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ്, മണ്ണിടിച്ചില്‍ എന്നീ ഭീഷണികളുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുവേണ്ട എല്ലാ സജീകരണങ്ങളും തയ്യാറാക്കിയിട്ടുള്ളതായി വികസന കാര്യാലയ ജനറല്‍ മാനേജര്‍ അര്‍ടുറോ ഗാര്‍സിയ പറഞ്ഞു.