ബർമ: മ്യാൻമറിലെ സൈനിക നടപടിയിൽ പ്രതിഷേധിച്ച 13 പേര്‍ കൂടി കൊല്ലപ്പെട്ടു. പ്രതിഷേധം ആരംഭിച്ചതു മുതൽ ഇതുവരെ 598 പേരാണ് കൊല്ലപ്പെട്ടത്.
ഈ വർഷം ഫെബ്രുവരി ഒന്നിന് ഓങ് സാൻ സൂ ചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് മ്യാൻമറിൽ നടക്കുന്നത്. ഇതുവരെ 46 കുട്ടികളെ സൈന്യം വധിച്ചതായി സന്നദ്ധസംഘടനയായ ‘സേവ് ദ ചിൽഡ്രൻ’ പുറത്തുവിട്ടിരുന്നു. വടക്ക് പടിഞ്ഞാറൻ നഗരമായ കെയിലിൽ സൈനികർ പ്രതിഷേധക്കാർക്ക് നേരെ മെഷീൻ തോക്കുകളും ഗ്രനേഡുകളും പ്രയോഗിച്ചു.
കഴിഞ്ഞവർഷം നവംബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ കക്ഷി വൻഭൂരിപക്ഷം നേടിയത് കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ചാണ് പട്ടാളം അധികാരം പിടിച്ചത്. രഹസ്യ കേന്ദ്രത്തിൽ പട്ടാളത്തിൻ്റെ തടവിലാണ് സൂ ചി. അതേസമയം കച്ചിൻ, കാരെൻ, റാഖൈൻ അറക്കൻ ആർമി എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പുകൾ പട്ടാള അട്ടിമറിയെ അപലപിച്ചിട്ടുണ്ട്.