കാഠ്‌മണ്ഡു: അധികാരത്തിൽ തുടരാനുള്ള ശ്രമത്തിൽ നേപ്പാളിലെ പ്രധാനമന്ത്രി കെപി ശർമ്മ ഒലി മെയ് 10 ന് പാർലമെന്‍റിൽ വിശ്വാസവോട്ടെടുപ്പ് നേരിടും. പ്രധാനമന്ത്രി ഒലിയുടെ ശുപാർശപ്രകാരം പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി മെയ് 10 ന് പാർലമെന്‍റ് സമ്മേളനം വിളിച്ച് തന്‍റെ സർക്കാരിൽ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.
69 കാരനായ ഒലിക്ക് പാർലമെന്‍റിലെ 275 അംഗ ജനപ്രതിനിധിസഭയിൽ കുറഞ്ഞത് 136 വോട്ടുകൾ ആവശ്യമാണ്. നാല് അംഗങ്ങൾ നിലവിൽ സസ്പെൻഷനിലാണ്. അധികാരത്തിൽ തുടരാനുള്ള പാർലമെന്‍റിന്‍റെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുമെന്ന് ഞായറാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിൽ ഒലി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ ജനപ്രതിനിധിസഭ പിരിച്ചുവിടാനുള്ള പ്രധാനമന്ത്രിയുടെ വിവാദ നീക്കത്തിനുശേഷം നിലവിൽ വന്ന രാഷ്ട്രീയ സ്ഥിതിഗതികൾക്കിടയിലാണ് ഒലിയുടെ തീരുമാനം.
കൊവിഡിന്‍റെ രണ്ടാം തരംഗം നേപ്പാളിൽ പിടിമുറുക്കുന്നതിനിടെയാണ് വിശ്വാസ വോട്ടെടുപ്പ് നേരിടാനുള്ള ഒലിയുടെ തീരുമാനം. 7,137 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. നിലവിലെ മരണസംഖ്യ 3,325 ആണ്.