ഉലാൻബാതർ: മംഗോളിയയിൽ ആദ്യ കൊവിഡ്-19 കേസ് സ്ഥിരീകരിച്ചതോടെ തലസ്ഥാന നഗരം അടച്ചു. ആറു ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്. ഫ്രാൻസിൽ ജോലി ചെയ്യുന്ന ആള്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. ഫ്രഞ്ച് ന്യൂക്ലിയർ കമ്പനിയായ ഒറാനോയിൽ ജോലി ചെയ്ത ഇയാൾ രാജ്യത്ത് പ്രവേശിച്ച ശേഷം 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയനാകാത്തതാണ് സ്ഥിതി വഷളാക്കിയത്.
നേരത്തെ തന്നെ കനത്ത ജാഗ്രതയിലായിരുന്നു രാജ്യം. സിച്ചുവാന്‍ , സിന്‍ജിയാങ്, മംഗോളിയ പ്രവിശ്യകളില്‍ അതിജാഗ്രതാ നിർദേശങ്ങൾ നൽകുകയും ചൈനാ അതിർത്തി അടക്കുകയും ചെയ്‌തിരുന്നു. സൗത്ത് കൊറിയയിൽ നിന്നുള്ള വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തി. വൈറസ് ബാധ തടയാൻ കനത്ത നടപടികളാണ് രാജ്യം സ്വീകരിച്ചിരിക്കുന്നത്. അതേസമയം മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ കനത്ത നിയന്ത്രണമേർപ്പെടുത്തി. രാജ്യം പൂർണമായി അടച്ചു. സ്കൂളുകളും കോളജുകളും അടച്ചു. ചൈനയിൽ വ്യാപനനിരക്ക് കുറയുന്നുണ്ടെങ്കിലും മറ്റ് രാജ്യങ്ങളിൽ വൈറസ് പടരുകയാണ്. കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിൽ സാമ്പത്തിക രംഗം തകർച്ചയിലാണ്. ഓസ്ട്രേലിയയിൽ എട്ടു പുതിയ കേസുകള്‍കൂടി റിപ്പോർട്ട് ചെയ്തു. ഇറാനിലും സ്ഥിതി വഷളാവുകയാണ്. ലോകത്താകെ വൈറസ് ബാധയിൽ മരണ സംഖ്യ 4000 കടന്നു.