കാഠ്‌മണ്ഡു: മൂന്ന് തന്ത്രപ്രധാനമായ ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ച് രാജ്യത്തിന്‍റെ ഭൂപടം പരിഷ്‌കരിക്കാനുള്ള നേപ്പാളിന്‍റെ ശ്രമം മുന്നോട്ട്. പുതിയ ഭൂപടം ഔദ്യോഗികമാക്കാനുള്ള ഭരണഘടന ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനുള്ള നിർദേശത്തിന് നേപ്പാൾ പാർലമെന്‍റിന്‍റെ ഉപരിസഭ ഞായറാഴ്ച അംഗീകാരം നൽകി. താഴത്തെ സഭ ഏകകണ്ഠമായി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.
ഇന്ത്യന്‍ പ്രദേശങ്ങളായ കാലാപാനി, ലിപുലേക്ക്, ലിപിയാധുര എന്നിവിടങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാളിന്‍റെ ഭൂപടം പരിഷ്‌കരിക്കാനുള്ള നേപ്പാള്‍ സര്‍ക്കാര്‍ ശ്രമത്തിന് രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ പിന്തുണയും ലഭിച്ചു. ആകെയുള്ള 275 അംഗങ്ങളില്‍ ഹാജരായ 258 പേരും ബില്ലിനെ ചര്‍ച്ചയ്‌ക്കെടുക്കാനുള്ള വോട്ടെടുപ്പിനെ പിന്തുണച്ചു. ഉപരിസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ബില്ല് പ്രസിഡന്‍റിന്‍റെ പക്കലേക്ക് പോകും. ബില്ലില്‍ പ്രസിഡന്‍റ് ഒപ്പ് വയ്‌ക്കുന്നതോടെ പുതിയ ഭൂപടം ഔദ്യോഗികമാകും. നിലപാടറിയിക്കാന്‍ പ്രതിപക്ഷത്തിന് 72 മണിക്കൂര്‍ കൂടി സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ പുതിയ ഭൂപടം ഔദ്യോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. ബില്ലിനെതിരെ കര്‍ശന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. താഴത്തെ സഭയില്‍ ബില്ല് പാസായതോടെ ചര്‍ച്ചകള്‍ക്കുള്ള സമയം കഴിഞ്ഞെന്നാണ് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയത്.