പാരീസ്: കൊവിഡ് 19 വൈറസ് (കൊറോണ വൈറസ്) ബാധയില്‍ ഏഷ്യക്ക് പുറത്തെ ആദ്യമരണം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റ് ചൈനീസ് ടൂറിസ്റ്റായ എണ്‍പതുകാരന്‍ മരിച്ചതായി ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്നസ് ബുസിന്‍ ശനിയാഴ്ച വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ജനുവരി അവസാനം മുതല്‍ പാരീസിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു ഇയാള്‍. എന്നാല്‍ വെള്ളിയാഴ്ചയോടെ ഇദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയും മരിക്കുകയുമായിരുന്നു. വൈറസ് സ്ഥിരീകരിച്ച ആറ് പേര്‍കൂടി ഫ്രാന്‍സില്‍ ചികിത്സയിലുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വൈറസിന്‍റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് പുറമേ ഫിലിപ്പിന്‍സ്, ഹോങ്കോങ്ങ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ് ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കണക്കുകൾ പ്രകാരം ചൈനയില്‍ മാത്രം ഇതുവരെ 1530 പേര്‍ മരിച്ചതായാണ് കണക്ക്. 66,492 പേര്‍ക്ക് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്പിന്‍സ്, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും മരിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.