ഇസ്ലാമാബാദ്: നിരോധിത ഭീകര സംഘനകളുമായി ബന്ധമുള്ള അംഗങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗമായി ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഫിനാന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മദ്രസകളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ എന്തെന്ന് വ്യക്തമാക്കണമെന്നും നിരോധിത ഭീകര സംഘനകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ പകര്‍പ്പും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ മൂന്നിന് ഇത് സംബന്ധിച്ച ചോദ്യാവലി പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. ഉത്തരം നല്‍കാന്‍ പാകിസ്ഥാന് ജനവരി എട്ട് വരെ സമയവും അനുവദിച്ചു. ഈ ഉത്തരത്തിന്‍റെ അടിസ്ഥാനത്തിലാകും എഫ്എടിഎഫ് രാജ്യത്തെ ചാരനിറത്തിലുള്ള പട്ടികയിൽ ഉൾപ്പെടുത്തുമോ ഇല്ലയോ എന്ന് നിർണ്ണയിക്കുക. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ കൈകാര്യം ചെയ്യുന്നതിനായി അടുത്തിടെ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പാകിസ്ഥാൻ എഫ്‌എടിഎഫിനെ അറിയിക്കും. നാല് ദശലക്ഷം പാകിസ്ഥാൻ പൗരന്മാരുടെ നാല് ട്രില്യൺ രൂപയുടെ നിക്ഷേപം കേന്ദ്ര ഡയറക്ടറേറ്റ് ഓഫ് നാഷണൽ സേവിങ്സില്‍ സൂക്ഷിക്ഷിച്ചിട്ടുണ്ട്. കറന്‍സിയുടെ അതിര്‍ത്തി കടന്നുള്ള നിയന്ത്രണങ്ങളും പാകിസ്ഥാന്‍ എഫ്എടിഎഫിനെ അറിയിക്കും. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ ചാര നിറത്തിലുള്ള പട്ടികയിലാണ് ഉള്‍പ്പെട്ടത്.