ബെയ്‌ജിങ്: കൊവിഡ് 19 പ്രഭവകേന്ദ്രമായ ചൈനയിൽ പുതിയതായി റിപ്പോർട്ട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണം കുറഞ്ഞു. എങ്കിലും മറ്റ് രാജ്യങ്ങളിൽ രോഗം പിടിമുറുകിയ സാഹചര്യത്തിൽ പുറത്ത് നിന്നുള്ള വൈറസ് വ്യാപനം തുടരുകയാണ്.
ജനുവരി അവസാനത്തിന് ശേഷം ദിവസേന സംഭവിക്കുന്ന കൊവിഡ് മരണങ്ങളുടെ എണ്ണം 11ലേക്ക് എത്തിയതായി ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. ഇതുവരെ 3,169 മരണങ്ങളാണ് ചൈനയിൽ മാത്രം റിപ്പോർട്ട് ചെയ്‌തത്. വുഹാനിൽ പുതിയതായി എട്ട് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ വൈറസ് പൊട്ടിപുറപ്പെട്ടതിന് ശേഷം പത്തിന് താഴെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമായാണ്. വൈറസ് മരണങ്ങളും പുതിയ രോഗബാധകളും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഹ്യൂബെയിലുള്ള 56 ദശലക്ഷം ആളുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കും ചെറിയ തോതിൽ അയവ് വരുത്തിയിട്ടുണ്ട്.
ഹ്യൂബെയിലെ അപായസാധ്യത കുറഞ്ഞ ഇടങ്ങളിൽ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത ആളുകൾക്ക് പ്രവിശ്യക്കുള്ളിൽ തന്നെ യാത്ര ചെയ്യാനുള്ള അനുമതി നൽകി. വുഹാൻ നഗരത്തെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ചില കമ്പനികൾക്ക് ജോലി തുടരാനുള്ള അനുവാദവും ലഭിച്ചിട്ടുണ്ട്. എന്നാൽ വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരുടെ ഇടപെടൽ മൂലം ആറ് കേസുകൾ കൂടി ചൈനയിൽ റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യാന്തര അതിർത്തി കടന്നെത്തിയ വൈറസ് കേസുകളുടെ എണ്ണം 85 ആയി. ഏതു രാജ്യത്ത് നിന്ന് എത്തിയവരും 14 ദിവസത്തെ നിരീക്ഷണത്തിൽ തുടരണമെന്ന് ഭരണകൂടം കർശനമായി നിർദേശിച്ചിട്ടുണ്ട്. ഏകദേശം 80,000 ആളുകൾക്കാണ് ചൈനയിൽ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രഭവകേന്ദ്രമായ വുഹാനിൽ പ്രസിഡന്‍റ് ഷി ജിൻപിങ് വൈറസ് വ്യാപനത്തിന് ശേഷം ആദ്യ സന്ദർശനം നടത്തി.