ദുബായ്: പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അതേസമയം നിയമം ആവശ്യമുള്ള കാര്യമായിരുന്നില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. എന്തുകൊണ്ടാണ് ഇന്ത്യൻ ഭരണകൂടം ഇത്തരമൊരു നിയമം നടപ്പിലാക്കിയതെന്ന് മനസിലാകുന്നില്ല. ഇത്തരമൊരു നിയമം അത്യാവശ്യമുള്ള ഒന്നായിരുന്നില്ലെന്നും ഇന്ത്യയുടെ പൗരത്വ ഭേദഗതി നിയമത്തെ പരാമർശിച്ച് കൊണ്ട് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ദുബായില്‍ പറഞ്ഞു.
സിഎഎയും എൻആർസിയും ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുൾ മോമൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ ഹസീനയുടെ പരാമര്‍ശം. എന്നാൽ ഈ നിയമം നടപ്പിലാക്കുന്നതിലൂടെ ഇന്ത്യയിലുണ്ടാകുന്ന അനിശ്ചിതത്വം ഏതെങ്കിലും തരത്തില്‍ അയല്‍രാജ്യങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും ബംഗ്ലാദേശ് പ്രധാനമന്ത്രി പങ്കുവച്ചു. ബംഗ്ലാദേശിലെ 161 ദശലക്ഷം ആളുകളില്‍ 10.7 ശതമാനം ഹിന്ദുക്കളും 0.6 ശതമാനം ബുദ്ധമതസ്ഥരുമാണ്. മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് ആളുകൾ കുടിയേറുന്നത് വിലക്കിയിരുന്നു. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നിലവിൽ മികച്ച ബന്ധമാണുള്ളതെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.