ധാക്ക: ബംഗ്ലാദേശിൽ ബോട്ടുകൾ കൂട്ടിയിടിച്ച് 25 ഓളം പേർ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷിബ്‌ചാർ നഗരത്തിന് സമീപത്ത് വച്ചായിരുന്നു അപകടം നടന്നത്. ആളുകളെ കൊണ്ടുപോകുന്ന ബോട്ടും മണൽ കൊണ്ടുപോകുന്ന ബോട്ടും തമ്മിലാണ് കൂട്ടിമുട്ടിയത്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്നും ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഏപ്രിൽ ആദ്യം സമാനമായ ഒരു അപകടത്തിൽ 30 ഓളം പേർക്ക് ജീവൻ നഷ്‌ടമായിരുന്നു. ബംഗ്ലാദേശിൽ ബോട്ടപകടങ്ങൾ സാധാരണമാണെന്നും ഇതിന് കാരണം മതിയായ സുരക്ഷ മുന്നൊരുക്കങ്ങൾ ഇല്ലാത്തതാണെന്നും വിദഗ്‌ദർ അഭിപ്രായപ്പെടുന്നുണ്ട്.