ടെഹ്‌റാന്‍: ഇറാനിലെ ഇമാം ഖൊമൈനി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം മിനിറ്റുകൾക്കുള്ളില്‍ തകര്‍ന്നുവീണ് 176 പേര്‍ കൊല്ലപ്പെട്ടു. ടേക്ക് ഓഫിനിടെ എഞ്ചിനുകളിലൊന്നില്‍ ഉണ്ടായ തീപിടിത്തമാണ് അപകടത്തിനിടയാക്കിയത്. പൈലറ്റിന് വിമാനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടതിനാൽ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് കേന്ദ്ര വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ടെഹ്‌റാനില്‍ നിന്നും ഉക്രൈനിയന്‍ തലസ്ഥാനമായ കിയെവിലേക്കുള്ള വിമാനത്തില്‍ 167 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടുവെന്ന് ഇറാൻ അടിയന്തര വിഭാഗവും ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഉക്രൈനിയന്‍ പ്രസിഡന്‍റ് അപകടത്തില്‍ അനുശോചനം അറിയിച്ചു. യുഎസ് സൈനികകേന്ദ്രങ്ങൾക്കെതിരെ ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് വിമാനാപകടം നടന്നത്. എന്നാല്‍ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.
ബോയിങ് 737-800 ശൃംഖലയില്‍പ്പെട്ട ഉക്രൈനിയന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇതേ ശൃംഖലയില്‍പ്പെട്ട നിരവധി വിമാനങ്ങൾ സമാന അപകടങ്ങളില്‍പ്പെട്ടിട്ടുണ്ട്. 2016 മാര്‍ച്ചില്‍ ദുബായില്‍ നിന്നും മംഗളൂരു വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യവെ അപകടത്തില്‍പ്പെട്ട ഫ്ലൈ ദുബായ് 737-800 വിമാനവും ഇതേ ശൃംഖലയിലുള്ളതായിരുന്നു. നിരവധി മലയാളികളുൾപ്പെടെ 150 പേരായിരുന്നു മംഗളൂരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.