വാഷിങ്ടണ്‍: ഇസ്രയേല്‍-പലസ്‌തീന്‍ അതിര്‍ത്തി പ്രദേശമായ വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിവാസകേന്ദ്രങ്ങൾ നിയമവിരുദ്ധമല്ലെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് നിര്‍ണായക പ്രഖ്യാപനവുമായി രംഗത്തെത്തിയത്. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിവാസകേന്ദ്രങ്ങൾ അന്താരാഷ്‌ട്രനിയമലംഘനമാണെന്ന ഒബാമ ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരാണ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം. എന്നാല്‍ വെസ്റ്റ് ബാങ്കിന്‍റെ കാര്യത്തില്‍ അമേരിക്കയ്‌ക്ക് ആത്യന്തികമായ മുന്‍വിധികളില്ലെന്നും പോംപിയോ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിന്‍റെ കാര്യത്തിൽ ആരാണ് ശരിയും തെറ്റും എന്നതിനെക്കുറിച്ചുള്ള വാദങ്ങൾ ഒരിക്കലും സമാധാനത്തിലേക്ക് നയിക്കില്ല. ഇത് സങ്കീർണമായ ഒരു രാഷ്‌ട്രീയ പ്രശ്‌നമാണ്. ഇസ്രായേലികൾക്കും പലസ്‌തീനികൾക്കുമിടയിലെ ചര്‍ച്ചകളിലൂടെ മാത്രമേ ഇത് പരിഹരിക്കാനാകൂവെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ചരിത്രപരമായ തെറ്റുതിരുത്തലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് അറിയിച്ചത്. അതേസമയം വെസ്റ്റ് ബാങ്കിലെ എല്ലാ ഇസ്രയേല്‍ അധിനിവേശ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമാണെന്നും അമേരിക്കന്‍ നടപടി ശാശ്വത സമാധാനത്തിനുള്ള സാധ്യതകളെ തകര്‍ക്കുന്നതാണെന്നും യൂറോപ്യന്‍ യൂണിയന്‍ വിമര്‍ശിച്ചു. അമേരിക്കയുടെ നയമാറ്റത്തിനെതിരെ ശക്തമായി വിമര്‍ശിച്ച് പലസ്‌തീന്‍ അതോറിറ്റി പ്രതിനിധി സെയ്ബ് എറികാറ്റും രംഗത്തെത്തി. 1967ലായിരുന്നു വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഇസ്രയേൽ അധിനിവേശം നടത്തിയത്. ആറ് ലക്ഷത്തിലധികം ഇസ്രയേല്‍ ജനതയാണ് വെസ്റ്റ് ബാങ്കില്‍ അധിവസിക്കുന്നത്. ട്രംപ് ഭരണകൂടം മുമ്പ് ജറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ചിരുന്നു.