വാഷിങ്ടണ്‍: ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്‍റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ മരണം നടന്ന സ്ഥലം, തിയതി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹംസ ബിന്‍ ലാദന്‍റെ മരണത്തെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഹംസയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയുടെ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിരുന്നു. 2018ൽ അല്‍ ഖ്വയ്ദയുടെ മാധ്യമവിഭാഗം പുറത്ത് വിട്ട പൊതുപ്രസ്താവനയാണ് ഹംസയുടെതായി അവസാനം പുറത്ത് വന്നത്. ഉസാമ ബിൻ ലാദന്‍റെ ഇരുപതു മക്കളില്‍ പതിനഞ്ചാമനായ ഹംസ 1989ലാണ് ജനിച്ചതെന്നാണ് സൂചന.