വാഷിങ് ടണ്‍: സൗരയൂധ രഹസ്യങ്ങള്‍ തേടിയുള്ള പഠനത്തില്‍ നാസക്ക് പുതിയ പൊന്‍തൂവല്‍കൂടി. ചരിത്രം തിരുത്തി ആദ്യമനുഷ്യ നിര്‍മിത ഉപഗ്രഹമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനോട് ഏറ്റവുമടുത്തെത്തി. 2018ല്‍ നാസ വിക്ഷേപിച്ച പേടകം സൂര്യനില്‍ നിന്ന് 8 മില്യന്‍ മൈല്‍ ദൂരം (13 മില്യണ്‍ കിലോ മീറ്റര്‍) അടുത്തെത്തിയതായാണ് നാസ അറിയിച്ചത്.
അമേരിക്കന്‍ ജിയോഗ്രഫിക്കല്‍ യൂണിയന്‍ യോഗത്തിലാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം അറിയിച്ചത്. സൂര്യന്‍റെ അന്തരീക്ഷമായ കൊറോണ എന്ന് ശാസ്ത്രഞ്ജര്‍ വിളിക്കുന്ന പാളിയുടെ എട്ടാമത്തെ പാളിയിലേക്കാണ് പേടകം കടന്നത്. ഇവിടെയുള്ള കണങ്ങളെ കുറിച്ചും കാന്തിക ശക്തിയെ കുറിച്ചും പേടകം വിവരങ്ങള്‍ ശേഖരിക്കും.
എന്നാല്‍ ശേഖരിച്ച വിവരങ്ങള്‍ ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ പ്രോജക്ട് ശാസ്ത്രജ്ഞൻ നൂർ റൗവാഫിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
Also Read: പെർസിവറന്‍സ് ചൊവ്വ തൊട്ടു: ആദ്യ ചിത്രം പുറത്തുവിട്ട് നാസ
സൂര്യന്‍റെ രഹസ്യം കണ്ടെത്താനുള്ള അനേകായിരം പഠനങ്ങളിലൊന്നാണ് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സൗരയൂധത്തില്‍ സൂര്യന്‍റെ പ്രാധാന്യവും അതിന്‍റെ രഹസ്യങ്ങളും അറിയുക എന്നതാണ് പഠനത്തിന്‍റെ ലക്ഷ്യം.
സൂര്യാന്തരീക്ഷമായ കൊറോണക്ക് അകത്തേക്ക് മൂന്ന് തവണയെങ്കിലും പേടകം കടന്നതായാണ് നിഗമനം. ആദ്യ തവണ അകത്തേക്ക് കടന്ന പേടകം അഞ്ച് മണിക്കൂറിന് ശേഷമാണ് പുറത്ത് വന്നത്. സെക്കന്‍റില്‍ 100 കിലോമീറ്റവര്‍ വേഗതയിലാണ് പ്രതലത്തിനുള്ളില്‍ പേടകത്തിന്‍റെ വേഗത.
പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് കൈവരിച്ചതെന്നും. വരും കാലത്തെ പര്യവേഷണങ്ങള്‍ക്ക് ഇത് കരുത്ത് പകരുമെന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. 2025ല്‍ ദൗത്യം അവസാനിപ്പിക്കുന്നതിനിടെ 15 തവണ കൂടി പേടകം സൂര്യനെ തൊടും.