ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുതിന്‍റെ രണ്ടാം ചരമ വാർഷികമാണിന്ന്. സുശാന്തിന്‍റെ ഓർമ ദിനത്തിൽ ഇൻസ്റ്റഗ്രാമിൽ ഹൃദയസ്‌പർശിയായ കുറിപ്പ് എഴുതിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സഹോദരി ശ്വേത സിങ് കീർത്തി.
"സഹോദരാ, നിങ്ങൾ ഇവിടം വിട്ടുപോയിട്ട് രണ്ട് വർഷമായി. എന്നാൽ നിലകൊണ്ട മൂല്യങ്ങൾ കാരണം നിങ്ങൾ അനശ്വരനാണ്. ദയ, അനുകമ്പ, സ്‌നേഹം എന്നിവ നിങ്ങളുടെ ഗുണങ്ങളായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചു. നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ആദർശങ്ങൾ ഞങ്ങൾ മാതൃകയാക്കുന്നത് തുടരും. നിങ്ങൾ ലോകത്തെ മികച്ചതാക്കി മാറ്റി. നിങ്ങളുടെ അഭാവത്തിലും അത് തുടർന്നുകൊണ്ടേയിരിക്കും", ശ്വേത സിങ് ഇൻസ്റ്റഗ്രാമിൽ എഴുതി.
![sushant singh rajput death anniversary sushant singh rajput suicide sushant singh sister shwetha singh kirti സുശാന്ത് സിങ് രജ്‌പുത് ചരമ വാർഷികം സുശാന്ത് സിങ് രജ്‌പുത് ആത്മഹത്യ സുശാന്ത് സഹോദരി ശ്വേത സിങ് കീർത്തി](https://etvbharatimages.akamaized.net/etvbharat/prod-images/15556430_jhj.jpeg)
ഒരു ആരാധകന്‍റെ കൈപിടിച്ച് നിൽക്കുന്ന സുശാന്തിന്‍റെ ചിത്രവും സഹോദരി ശ്വേത പങ്കിട്ടു. 2020 ജൂൺ 14നാണ് ഇന്ത്യൻ സിനിമ ലോകത്തെ കണ്ണീരിലാഴ്‌ത്തി സുശാന്ത് സിങ് രജ്‌പുത് എന്ന നടൻ ആത്മഹത്യ ചെയ്‌തത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോൾ വെറും 34 വയസായിരുന്നു നടന്‍റെ പ്രായം.
നടന്‍റെ മരണത്തെ തുടർന്ന് നിരവധി ആരോപണങ്ങളും തലപ്പൊക്കി. മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് കുടുംബവും ആരാധകരും ആരോപിച്ചു. നടിയും കാമുകിയുമായിരുന്ന റിയ ചക്രബർത്തിയടക്കമുള്ളവരെ അറസ്റ്റ് ചെയ്‌തു. കേസ് സിബിഐ അന്വേഷിച്ചു. സുശാന്തിന്‍റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്‌ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.
മരണശേഷം, സുശാന്തിന്‍റെ ടെലിസ്‌കോപ്പ്, പുസ്‌തകങ്ങൾ, ഗിറ്റാർ, മറ്റ് സ്വകാര്യ വസ്‌തുക്കൾ എന്നിവ കൊണ്ട് പട്‌നയിലെ വസതി അദ്ദേഹത്തിന്‍റെ സ്‌മാരകമാക്കി മാറ്റി.
'കൈ പോ ചെ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സുശാന്തിനെ പ്രശസ്‌തനാക്കിയത് 'എം.എസ് ധോണി- ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രമായിരുന്നു. തുടർന്ന് 2019ൽ പുറത്തിറങ്ങിയ 'ചിച്ചോരെ' മികച്ച പ്രതികരണമായിരുന്നു താരത്തിന് നേടി കൊടുത്തത്. സംവിധായകൻ മുകേഷ് ഛബ്രയുടെ 'ദിൽ ബേചര' എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി അഭിനയിച്ചത്.