തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പങ്കുള്ള നാല് പൊലീസുകാരെ തിരിച്ചുവിളിച്ചു. എപി ബറ്റാലിയൻ എഡിജിപിയാണ് പൊലീസുകാരെ തിരികെ വിളിച്ചത്. വട്ടപാറ സ്വദേശിയായ പൊലീസുകാരൻ മണിക്കുട്ടനും തിരിച്ച് വിളിച്ചവരില്‍ ഉൾപ്പെടും. തെരഞ്ഞെടുപ്പ് കമ്മീഷൻ മണിക്കുട്ടനെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
മണിക്കുട്ടന് പുറമെ അരുൺ മോഹൻ, രതീഷ്, രാജേഷ് കുമാർ എന്നിവര്‍ എത്രയും വേഗം തിരിച്ചെത്തണമെന്നാണ് നിര്‍ദേശം. എ എർ ബറ്റാലിയനില്‍ അംഗങ്ങളായ ഇവർ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്നു. ഇവര്‍ ഇന്ന് വൈകുന്നേരത്തോടെ തലസ്ഥാനത്ത് എത്തുമെന്നാണ് സൂചന. മൊഴി രെഖപ്പെടുത്താൻ കഴിഞ്ഞില്ലെന്നും കൂടുതല്‍ സമയം ആവശ്യമാണെന്നും കാണിച്ചാണ് ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് വൈശാഖന്‍ എന്ന പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.