കോഴിക്കോട്: വടകരയില്‍ നിന്ന് നാദാപുരം വഴി കുറ്റ്യാടിയിലൂടെ നീളുന്ന രാഷ്ട്രീയ ഭൂമികയ്ക്ക് ചെങ്കൊടിയുടെ ചരിത്രം ഏറെ പറയാനുണ്ട്. ചെങ്കൊടിയും ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നവും കടത്തനാടൻ മണ്ണിന്‍റെ വൈകാരികതയില്‍ അലിഞ്ഞു ചേർന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ വടകര മണ്ഡലം രൂപീകൃമായ കാലം തൊട്ടേ സോഷ്യലിസ്റ്റ് പാർട്ടികളുടേയും നാദാപുരം സിപിഐയുടെയും കൈവശമാണ്. പക്ഷേ ഇന്ന് സ്ഥിതി അതല്ല, അധികാര രാഷ്ട്രീയം, മുന്നണി രാഷ്ട്രീയത്തിന്‍റെ നയങ്ങൾക്കും നീക്കങ്ങൾക്കും അനുസരിച്ച് മാറുമ്പോൾ വിട്ടുവീഴ്‌ചകൾ വേണ്ടിവരും. അത്തരം രാഷ്ട്രീയ നീക്കങ്ങൾ വിട്ടുവീഴ്ചകൾ ഇതുവരെ സിപിഎം അണികൾക്കിടയിൽ വലിയ വിഷയമായിരുന്നില്ല, എന്നാൽ ഇന്നലെ വരെ മത്സരിച്ച കുറ്റ്യാടിയും ഘടകകക്ഷിക്ക് പോയതോടെ അമർഷം അതിര് കടന്നു.
പഴയ മേപ്പയ്യൂർ മാറി രൂപം കൊണ്ട മണ്ഡലമാണ് കുറ്റ്യാടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെത്തുടര്‍ന്ന് ഉടലെടുത്ത ആഭ്യന്തര പ്രശ്നങ്ങളും ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണമാണ്. രണ്ട് വട്ടം എംഎല്‍എയായ കെകെ ലതികയ്ക്ക് മൂന്നാം വട്ടവും സീറ്റ് നല്‍കുന്നതിനു പകരം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ പരിഗണിക്കണമെന്നതായിരുന്നു താഴെത്തട്ടിലെ അഭിപ്രായം. എന്നാല്‍ നേതൃത്വം ഈ തീരുമാനത്തിന് വഴങ്ങിയില്ല. ഒടുവിൽ ഫലം വന്നപ്പോൾ നിലവിലെ ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യ കൂടിയായ കെ.കെ ലതിക 1157 വോട്ടിന് കഴിഞ്ഞ തവണ തോറ്റു. ലതികയുടെ തോല്‍വിക്കു കാരണക്കാരായ കുറ്റ്യാടിയിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് കണക്കുതീര്‍ക്കാനെന്ന നിലയിലാണ് ജില്ലാ നേതൃത്വം ഈ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതെന്ന് ഇപ്പോൾ ഉയരുന്ന ആരോപണവും ചർച്ചയും.
ഏറാമല പഞ്ചായത്ത് ഭരണം ജനതാദളിന് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വടകരയിൽ ആർഎംപിയെന്ന പാർട്ടിയുണ്ടായത്. ഒടുവിൽ കേരളത്തെ ഞെട്ടിച്ച ടിപി ചന്ദ്രശേഖരന്‍റെ വധത്തിലെത്തി ആ ഭിന്നിപ്പ്. ആർഎംപി രൂപീകരണകാലത്ത് സിപിഎമ്മിലുണ്ടായ പൊട്ടിത്തെറിക്ക് സമാനമായ സാഹചര്യമാണോ കുറ്റ്യാടിയിലും ഉണ്ടാകുന്നതെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കുറ്റ്യാടിയിലെ വിമതർ എന്തായാലും ശാന്തരാകില്ല, വിമത സ്ഥാനാർഥിയെ പ്രഖ്യാപിക്കൻ വരെ തയ്യാറായി നിൽക്കുകയാണവർ. കുറ്റ്യാടി സിപിഎമ്മിലെ പൊട്ടിത്തെറി വടകര താലൂക്കിലെ മൂന്നു മണ്ഡലങ്ങളിയെും ഇടതുമുന്നണിയുടെ പ്രകടനത്തെ ബാധിക്കുമെന്നതാണ് പുതിയ സാഹചര്യം. പാര്‍ട്ടി അച്ചടക്കത്തിന്‍റെ സകല അതിരുകളും ഭേദിച്ച് പ്രവര്‍ത്തകര്‍ റോഡിലിറങ്ങി പ്രതിഷേധിച്ചത് സിപിഎമ്മിന് പുതിയ അനുഭവമാണ്. അതും പാര്‍ട്ടി സംഘടനാ സംവിധാനം ഏറ്റവും ശക്തമായ കുറ്റ്യാടി പോലൊരു മേഖലയില്‍. വീടുകയറിയും പിരിവെടുത്തും പോസ്റ്റര്‍ ഒട്ടിച്ചും മുന്നണിയെ വിജയത്തിലേക്ക് നയിക്കേണ്ട താഴെ തട്ടിലെ പ്രവര്‍ത്തകരും നേതാക്കളുമാണ് മുന്നണി തീരുമാനത്തെ തെരുവില്‍ വെല്ലുവിളിക്കുന്നത്.
പ്രതിഷേധം കണ്ട് തീരുമാനം മാറ്റില്ലന്ന് പാര്‍ട്ടി വ്യക്തമാക്കിയതോടെ ഈ മേഖലയിലെ തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന ചോദ്യമാണ് ഉയരുന്നത്. ഏതായാലും കഴിഞ്ഞ തവണ കുറ്റ്യാടിയില്‍ കഷ്ടിച്ച് കടന്നുകൂടിയ മുസ്ലീം ലീഗിലെ പാറയ്ക്കല്‍ അബ്ദുളളയ്ക്ക് ഈ കാഴ്ചകളെല്ലാം സന്തോഷം നൽകുന്നതാണ്. എന്നാൽ ആർഎംപി ഒറ്റയ്ക്ക് സ്ഥാനാർഥിയെ നിർത്തുകയോ സിപിഎം വിമത നീക്കത്തിന് രഹസ്യ പിന്തുണ നൽകുകയോ ചെയ്‌താൽ ഇത്തവണ സിപിഎമ്മിനും കേരള രാഷ്ട്രീയത്തിനും അത് പുതിയ അനുഭവമാകും.