പാലക്കാട്: അലനല്ലൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് എട്ടുപവൻ സ്വർണവും 5,000 രൂപയും മോഷണം പോയി. കാട്ടുകുളം അത്താണിപ്പടിയിൽ ഷമീറിന്‍റെ വീട്ടിലാണ് വെള്ളിയാഴ്ച പുലർച്ചെ മോഷണം നടന്നത്. പെരിന്തൽമണ്ണയിലെ സ്വന്തം ഹോട്ടലിൽ നിന്നും ഷമീറും ഭാര്യയും മകനും വ്യാഴാഴ്‌ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ മുൻ വശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്.
തുടർന്നാണ് കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും രൂപയും മോഷണം പോയ വിവരം അറിഞ്ഞത്. നാട്ടുകൽ പൊലീസ് എത്തി പ്രാഥമിക പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇതേ വീട്ടിൽ മുമ്പ് മൂന്നുതവണ മോഷണം ശ്രമങ്ങളും മോഷണവും നടന്നിട്ടുണ്ട്. സമീപത്തെ സിസിടിവി കൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.