മലപ്പുറം : രാമപുരത്ത് യുവാവ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും പേഴ്‌സും മൊബൈലും കവർന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളെ മൂന്ന് വർഷമായി ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ എത്തിച്ചായിരുന്നു മോഷണം. മുകളിലത്തെ നിലയിൽ പണി എടുക്കാൻ പറഞ്ഞയച്ചതിന് ശേഷം തൊഴിലാളികൾ താഴെ വച്ചുപോയ ബാഗിൽ നിന്നാണ് പണവും പേഴ്‌സും മൊബൈൽ ഫോണും യുവാവ് കവർന്നത്.
ഒഴിഞ്ഞ വീട്ടിൽ പണി നടക്കുന്നുവെന്ന വിവരം നാട്ടുകാർ വീട്ടുടമയെ അറിയിച്ചു. തുടർന്ന് വീട്ടുടമയായ ഫിറോസ് ബാബു സ്ഥലത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. ഒരു മാസമായി ജോലി ഇല്ലാത്ത തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചതെന്ന് വീട്ടുടമ പറഞ്ഞു.
Also read: ഒഡീഷയിൽ പൊലീസ് പട്രോളിങ് വാൻ കവർന്ന് കള്ളൻ; ആന്ധ്രയിൽ നിന്ന് പിടിയിൽ
മക്കരപ്പറമ്പ് ടൗണിൽ നിന്നാണ് ജോലിയുണ്ടെന്ന് പറഞ്ഞ് യുവാക്കളെ മൂന്ന് കിലോമീറ്റർ അകലെയുള്ള രാമപുരത്തെ വീട്ടിൽ എത്തിച്ചത്. രണ്ട് മണിക്കൂറോളം തൊഴിലാളികളെക്കൊണ്ട് ഇയാൾ പണിയെടുപ്പിച്ചു. യുവാക്കളെ ജോലിക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.