പത്തനംതിട്ട: ഇലവുംതിട്ട നല്ലാനിക്കുന്നിൽ തിരുവോണ ദിവസം ഓണാഘോഷ പരിപാടിക്കിടെ സംഘാടകരെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി പൊലീസ് പിടിയില്‍. മെഴുവേലി പൂപ്പൻ കാല അങ്കണവാടിയ്ക്ക് സമീപം മോടിയിൽ വീട്ടിൽ പീപ്പൻ എന്നുവിളിക്കുന്ന സജിത്ത് എസ് (39) ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരുന്നു.
ആക്രമണത്തെ തുടർന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഓടിരക്ഷപ്പെട്ട ഒന്നാം പ്രതി, തുടയ്ക്ക് പരിക്കേറ്റതിന് അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിവരം അറിഞ്ഞ് ഇന്ന് വെളുപ്പിന് ആശുപത്രിയില്‍ എത്തിയ എസ് ഐ വിഷ്‌ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം, ഇയാൾക്ക് കാവൽ ഏർപ്പെടുത്തുകയും ഇന്ന് രാവിലെ 8 മണിക്ക് ഡിസ്‌ചാര്‍ജ് ആയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. സംഭവത്തില്‍ ശാസ്‌ത്രീയ കുറ്റാന്വേഷണ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും, കുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ പറമ്പില്‍ മരത്തിനിടയില്‍ ഒളിപ്പിച്ച നിലയില്‍ കത്തി കണ്ടെത്തി.
ചെന്നീർക്കര നല്ലാനിക്കുന്ന് ഡ്രീംസ് സ്പോർട്‌സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ തിരുവോണദിവസം നടന്ന പരിപാടി ഇയാൾ ഉൾപ്പെടെയുള്ള 7 അംഗ സംഘം അലങ്കോലമാക്കിയതാണ് സംഘർഷത്തിനും ആക്രമണത്തിനും ഇടയാക്കിയത്. സംഘാടകരായ 4 പേർക്ക് ഇവരുടെ ആക്രമണത്തിൽ കുത്തേറ്റിരുന്നു. ആറാം പ്രതി പാണ്ടനാട് കീഴ്‌വൻമൂഴിയിൽ പൂപ്പുറത്ത് തകിടിയിൽ വീട്ടിൽ നിധീഷ് കുമാർ (26), ഏഴാം പ്രതി പാണ്ടനാട് കീഴ്‌വൻമൂഴിയിൽ വാലിയേഴത്ത് വീട്ടിൽ അഖിൽ വി എസ് (22) എന്നിവരെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു.
രണ്ടു മുതൽ അഞ്ചു വരെ പ്രതികൾ ഒളിവിലാണ്. ചെന്നീർക്കര ഇലവുംതിട്ട നല്ലാനിക്കുന്ന് പ്ലാവ് നിൽക്കുന്നതിൽ വീട്ടിൽ സന്തോഷ്‌കുമാറിന്‍റെ മകൻ ആരോമൽ (20), ഇയാളുടെ ചേട്ടൻ അഖിൽ, ആരോമലിന്‍റെ സുഹൃത്തുക്കളായ വിജേഷ്, സുബിൻ എന്നിവർക്കാണ് കുത്തേറ്റത്. ആരോമൽ, അഖിൽ, വിജേഷ് എന്നിവർക്ക് നെഞ്ചിലും വയറ്റിലും തുടയിലുമാണ് കുത്തേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണ്.
ഇവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: ഓണാഘോഷത്തിനിടെ സംഘര്‍ഷം; സംഘാടകരെ കുത്തി പരിക്കേല്‍പ്പിച്ച രണ്ടുപേര്‍ പിടിയില്‍