തൃശൂര്‍: കേരളത്തിന്‍റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ കൈയ്യൊപ്പ് ചാർത്തുകയാണ് തൃശൂർ അന്തിക്കാട് പ്രവർത്തിക്കുന്ന എഎൻബി ടൂളേഴ്‌സ്. കൊവിഡ് രോഗനിർണയത്തിനുള്ള സ്വാബുകൾ തയ്യാറാക്കുന്നത് ഇവിടെ നിന്നുമാണ്. രോഗ നിർണയത്തിനായി തൊണ്ടയിലെയും മൂക്കിലെയും സ്രവം ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ത്രോട്ട് സ്വാബ്, നേസൽ സ്വാബ് എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. എറണാകുളം ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന എഎന്‍ബി ടൂളേഴ്‌സ് എന്ന സ്ഥാപനത്തിന്‍റെ സഹോദര സ്ഥാപനമായാണ് രണ്ടുവര്‍ഷം മുമ്പ് അന്തിക്കാട് എഎൻബി ടൂളേഴ്‌സ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യ ഓഡര്‍ നല്‍കിയ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനായി ആവശ്യമായ സ്വാബുകള്‍ നിര്‍മിച്ച് നല്‍കാനുള്ള തിരക്കിലാണ് ജീവനക്കാരെന്ന് എഎൻബി ടൂളേഴ്‌സ് ഉടമ നീരജ് മമ്പുള്ളി പറഞ്ഞു. 30000 സ്വാബുകളാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടത്.
പരിശോധനക്കായി ഇന്ത്യയിലെ ആരോഗ്യ വകുപ്പുകൾ ഇപ്പോള്‍ ഉപയോഗിക്കുന്നത് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത സ്വാബുകളാണ്. ഇവക്ക് ഒരു യൂണിറ്റിന് 2500 രൂപയോളമാണ് ചെലവ് വരിക. കേരളത്തിൽ ഉല്‍പാദനം നടത്തുമ്പോൾ ഒരു യൂണിറ്റിന് 250 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളൂ. ഇപ്പോള്‍ ഐസിഎംആറും 30 ലക്ഷം സ്വാബുകൾ നിർമിച്ച് നൽകാന്‍ എഎൻബി ടൂളേഴ്സിന് കരാർ നൽകിയിട്ടുണ്ട്. ഇവിടെ നിർമിക്കുന്ന സ്വാബുകൾ അങ്കമാലിയിലെ ഇൻകെൽ എന്ന സ്ഥാപനത്തിലേക്കാണ് ആദ്യം എത്തിക്കുക. അവിടെനിന്ന് സ്വാബുകളുടെ അഗ്രഭാഗത്ത് ക്യാപ്പുകൾ ഘടിപ്പിച്ചശേഷമാണ് പരിശോധനക്കായുള്ള പൂർണ ഉപകരണമായി സ്ഥാപനങ്ങള്‍ക്ക് കൈമാറുക. സ്വാബുകൾ കൂടാതെ സാനിറ്റൈസര്‍ ബോട്ടിലുകൾ തുടങ്ങി രാജ്യത്ത് പടരുന്ന കൊവിഡ് രോഗത്തെ തുടച്ചുനീക്കുന്നതിന് ആവശ്യമായ മറ്റ് വസ്തുക്കളും എഎൻബി ടൂളേഴ്‌സ് നിര്‍മിക്കുന്നുണ്ട്.