തൃശ്ശൂർ: നാലാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജില്ലയില്‍ കെ.എസ്.ആർ.ടി.സി 92 സര്‍വീസുകള്‍ നടത്തും. ഒരു ബസില്‍ 30 യാത്രക്കാര്‍ക്ക് മാത്രമാണ് അനുമതി. രാവിലെ ഏഴ് മണിമുതൽ 11 മണി വരെയാണ് ആദ്യഘട്ട സർവീസ്. പിന്നീട് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പുനഃരാരംഭിക്കുന്ന സർവീസ് രാത്രി ഏഴ് മണി വരെ തുടരും. ഓരോ യാത്രക്കും ശേഷം അതാത് ഡിപ്പോകളിൽ ബസ് അണുവിമുക്തമാകും. മാസ്‌കും ഗ്ലൗസും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ബസിലെ ജീവനക്കാർക്ക് നൽകും.
ജില്ലയിൽ നേരത്തെ കെ.എസ്.ആർ.ടി.സി സര്‍വീസ് നടത്തിയിരുന്ന റൂട്ടുകളിൽ എല്ലാം സർവീസ് തുടരും. ആവശ്യാനുസരണം പിന്നീട് ബസുകളുടെ എണ്ണം വർധിപ്പിക്കും. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. രാവിലെ 6.30 മുതൽ സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള സർവീസ് ജില്ലയിൽ മാറ്റമില്ലാതെ തുടരും. അതേസമയം ടിക്കറ്റ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ നിലപാട്.