തൃശൂർ: നടുറോഡിൽ അടിവസ്ത്രമുരിഞ്ഞ് മന്ത്രിയ്ക്കും എംഎൽഎയ്ക്കുമെതിരെ അസഭ്യം പറഞ്ഞ മുളംകുന്നത്തുകാവ് സര്‍ക്കാര്‍ മെഡിക്കൽ കോളജിലെ ഡോക്‌ടർക്ക് സസ്‌പെൻഷൻ. ചാവക്കാട്-ചേറ്റുവ റോഡിന്‍റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഓർത്തോപീഡിക്‌സ് വിഭാഗം അസി. പ്രൊഫസർ ഡോ. സിവി കൃഷ്‌ണകുമാർ അടിവസ്ത്രമുരിഞ്ഞ് മന്ത്രിക്കും എംഎൽഎക്കുമെതിരെ അസഭ്യം പറഞ്ഞത്. തിരക്കുള്ള റോഡിന്‍റെ അരികിൽ നിന്ന് പ്രതിഷേധപ്രസംഗം നടത്തിയശേഷം പരസ്യമായി അടിവസ്ത്രം അഴിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നു ഡോക്‌ടർ. വാട്‌സാപ്പിലൂടെ വിഡിയോ വൈറലായതോടെ സംഭവം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അധ്യക്ഷനായ കമ്മിറ്റി അന്വേഷിച്ച് റിപ്പോർട്ട് ഡിഎംഇ ഡോ. റംലാബീവിക്ക് നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ഡോ. കൃഷ്‌ണകുമാറിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തത്.
സംഭവം വിവാദമായതിനെത്തുടർന്ന് മാപ്പ് നൽകണമെന്നാവശ്യപ്പെട്ട് ഡോ. കൃഷ്‌ണകുമാർ പ്രിൻസിപ്പലിന് അപേക്ഷ നൽകിയിരുന്നു. മാപ്പപേക്ഷയുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിലെ ആറംഗ അടിയന്തര കമ്മിറ്റി ചേർന്നാണ് പ്രിൻസിപ്പൽ എംഎ ആൻഡ്രൂസ് റിപ്പോർട്ട് തിരുവനന്തപുരത്തെ ഡിഎംഇക്ക് കൈമാറിയത്. മന്ത്രി ജി സുധാകരൻ, കെവി അബ്‌ദുൾഖാദർ എംഎൽഎ എന്നിവരെ ആക്ഷേപിക്കുന്ന ദൃശ്യം ഡോക്‌ടർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സ്വകാര്യ പ്രാക്‌ടീസുൾപ്പെടെ നിരവധി ആരോപണങ്ങൾക്ക് വിധേയനായ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയും എംഎൽഎയും ഉൾപ്പെടെ നിരവധിപേർ ഉന്നത മെഡിക്കൽ കോളജ് അധികാരികൾക്കും പൊലീസിനും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.