തിരുവനന്തപുരം: മദ്യലഹരിയിൽ ഭാര്യയെയും മകളെയും മർദ്ദിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയതിന്‍റെ മനോവിഷമത്തിൽ യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. ചെമ്പഴന്തി ആഹ്ലാദപുരം രജു ഭവനിൽ ജെ.എസ്. രജുകുമാർ (38 ) ആണ് തൂങ്ങിമരിച്ചത്. മദ്യലഹരിയിൽ ശനിയാഴ്ച വൈകുന്നേരം മകളുടെ ഓൺലൈൻ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോൺ എടുത്ത് കിണറ്റിൽ ഇട്ടശേഷം ഭാര്യയെയും എട്ടാം ക്ലാസ് വിദ്യാർഥിയായ മകളെയും മർദ്ദിക്കുകയായിരുന്നു.
പ്രാണരക്ഷാർത്ഥം വീടുവിട്ടിറങ്ങിയ ഇവർ കാര്യവട്ടത്തെ ഒരു അഭയ കേന്ദ്രത്തിൽ രാത്രി കഴിച്ചുകൂട്ടിയ ശേഷം ഇന്ന് രാവിലെ 11 മണിക്ക് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതേത്തുടർന്നാണ് സ്റ്റേഷനിലേക്ക് വരാൻ സി.ഐ ഫോണിലൂടെ ഇയാളോട് ആവശ്യപ്പെട്ടത്. അല്‍പസമയത്തിന് ശേഷം സി.ഐ.യെ ഫോണിൽ തിരിച്ച് വിളിച്ച രജുകുമാർ, താൻ അങ്ങോട്ട് വരുന്നില്ലെന്നും തൂങ്ങിമരിക്കാൻ പോവുകയാണെന്നും അറിയിച്ചു. ഉടൻ തന്നെ സി.ഐ പൊലീസ് സംഘത്തോടൊപ്പം വീട്ടിലെത്തുമ്പോഴേക്കും ഇയാള്‍ തൂങ്ങിയിരുന്നു. പൊലീസ് വാഹനത്തിൽ ഉടനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.