തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല. കേന്ദ്ര സർക്കാരിന്‍റെ തീരുമാനം കൂടി വന്ന ശേഷമാകും സ്കൂളുകൾ തുറക്കുക. നിർദേശം വരുന്നതുവരെ അധ്യാപകരും വിദ്യാര്‍ഥികളും സ്കൂളുകളിൽ ഹാജരാകേണ്ടതില്ല. എന്നാൽ ജൂൺ ഒന്നിന് തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കന്‍ഡറി രണ്ടാം ഘട്ട മൂല്യനിർണയം ജൂൺ ഒന്നു മുതൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
രാവിലെ 8:30 മുതൽ വൈകിട്ട് 6 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകൾ. ഓരോ വിഷയത്തിനും പ്രൈമറി തലത്തിൽ അര മണിക്കൂറും, ഹൈസ്കൂൾ വിഭാഗത്തിന് ഒരു മണിക്കൂറും, ഹയർ സക്കന്‍ഡറി വിഭാഗത്തിന് ഒന്നര മണിക്കൂറും എന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. വിക്‌ടേഴ്സ് ചാനലിൽ ക്ലാസുകളുടെ സംപ്രേക്ഷണമുണ്ടാകും.
ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാത്തവർക്കായി വായനശാലകൾ, കുടുംബശ്രീ തുടങ്ങിയവയിലൂടെ സൗകര്യം ഏർപ്പെടുത്തും. അധ്യാപകർക്ക് സ്കൂൾ തലത്തിൽ സംവിധാനം ഒരുക്കുന്നതിനും. തടസമില്ല. ഇതു സംബന്ധിച്ച് വിശദമായ മാർഗരേഖ സർക്കാർ പുറത്തിറക്കും. മൂല്യനിര്‍ണയം സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബുവിന്‍റെ അധ്യക്ഷതയിൽ അധ്യാപക സംഘടന പ്രതിനിധികളുമായി ടെലി കോൺഫറൻസിലൂടെ ചർച്ച നടത്തി.