തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ ടാർ മിക്‌സിങ് പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തം. പ്ലാന്‍റില്‍ നിർമാണ സാധനങ്ങൾ എത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ജനവാസ മേഖലയില്‍ ടാർ മിക്‌സിങ് പ്ലാന്‍റ് നിര്‍മിക്കുന്നതിനെതിരെ കഴിഞ്ഞ മൂന്ന് മാസമായി നാട്ടുകാർ സമരരംഗത്താണ്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. എന്നാൽ ഒരിടവേളയ്ക്ക് ശേഷം നിർമാണം പുനരാരംഭിക്കാനുള്ള ശ്രമം നടന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. ടാർ മിക്‌സിങ് പ്ലാന്‍റിലേക്ക് പ്രവേശിക്കാനും നിർമാണ സാധനങ്ങൾ പ്ലാന്‍റിലേക്ക് എത്തിക്കുന്നതിനുമായി കോടതി മുഖാന്തരം പ്ലാന്‍റ് ഉടമ പൊലീസ് സംരക്ഷണം തേടിയിരുന്നു.
എന്നാൽ നിർമാണ സാധനങ്ങൾ ഉൾപ്പെടെ തടഞ്ഞുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറുകണക്കിനാളുകള്‍ സമരരംഗത്ത് എത്തുകയായിരുന്നു. നെയ്യാറ്റിൻകര സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്‌തു. ഇതോടെ നെല്ലിശ്ശേരി ആറാട്ടുകുഴി റോഡിലെ ഗതാഗതം പൂർണമായും നിലച്ചു.
പൊലീസ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് സമര പ്രവർത്തകർ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. തുടർന്ന് നെയ്യാറ്റിൻകര തഹസിൽദാർ ശോഭ സതീഷ് സ്ഥലത്തെത്തി. വരുംദിവസം പ്ലാന്‍റ് ഉടമ, സമരക്കാർ, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുമായി കലക്‌ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ ഉറപ്പുനൽകിയതോടെയാണ് സംഘർഷാവസ്ഥയിൽ അയവുണ്ടായത്.
വെള്ളറട ഗ്രാമപഞ്ചായത്തിലെ നെല്ലിശ്ശേരി പ്രദേശത്താണ് പ്രദേശവാസികളുടെ എതിർപ്പിനിടെ ടാർ മിക്‌സിങ് പ്ലാന്‍റ് നിർമാണം നടക്കുന്നത്. ചെറുകിട വ്യവസായം പദ്ധതി പ്രകാരം എന്ന വ്യാജേന ആരംഭിക്കുന്ന ടാർ മിക്‌സിങ് പ്ലാന്‍റ് വൻകിട പദ്ധതിയാണെന്നാണ് പ്രദേശവാസികളുടെ ആരോപണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളിലേക്ക് ടാർ മിക്‌സ് എത്തിക്കാൻ വേണ്ടിയുള്ള ഈ പ്ലാന്‍റ് നിലവിൽ വന്നാൽ പ്രദേശത്തെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരും പരിസരവാസികളും വിവിധ രാഷ്ട്രീയകക്ഷികളും അടങ്ങുന്ന ആക്ഷൻ കൗൺസിൽ രംഗത്തെത്തിയത്.
Also read: പൊലീസ് സ്റ്റേഷനിലെത്തി അസഭ്യവർഷം, കൈയേറ്റ ശ്രമം; പോക്‌സോ കേസ് പ്രതി അറസ്റ്റിൽ