തിരുവനന്തപുരം: ബെർലിൻ മതിലിന്റെ തകർച്ചയുടെ ചരിത്രം ചിത്രങ്ങളിലൂടെ ഓർമിപ്പിച്ച് മാനവീയം വീഥിയിലെ പ്രദർശനം. മതിൽ തകർന്നതിന്റെ മുപ്പതാം വാർഷികത്തിൽ ജർമൻ സാംസ്കാരിക കേന്ദ്രമായ ഗ്യോഥെ ഇൻസ്റ്റിറ്റ്യൂട്ടാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്.
ശീതസമരത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയുടെ ഹൃദയം പിളർത്തിയാണ് 1961 ൽ ബർലിൻ മതിൽ നിർമിക്കപ്പെട്ടത്. റഷ്യയുടെ നിയന്ത്രണത്തിലായിരുന്ന പൂർവ ജർമനിയിലെ കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഇരു രാജ്യങ്ങളെയും വിഭജിച്ച് 155 കിലോമീറ്റർ നീളത്തിൽ മതിൽ നിർമിച്ചത്. മതിൽ മുറിച്ചു കടന്നവരെ ഭരണകൂടം വെടിവച്ചു വീഴ്ത്തിയതോടെ ബർലിൻ മതിൽ മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതീകമായി ചർച്ച ചെയ്യപ്പെട്ടു. പിന്നീട് കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ തകർച്ചയെ തുടർന്നുണ്ടായ ജനകീയ മുന്നേറ്റത്തിൽ ഈ മതിൽ പൊളിച്ചുനീക്കപ്പെട്ടു. പ്രതീകാത്മകമായി നിർമിച്ച പൊളിഞ്ഞ മതിലിൽ വിഖ്യാത ഫോട്ടോഗ്രാഫർമാരുടെ അന്‍പതിലേറെ ചിത്രങ്ങൾ പതിച്ചായിരുന്നു പ്രദര്‍ശനം.