തിരുവനന്തപുരം: അമ്പലപ്പുഴ പാല്‍പ്പായസത്തിന് ഗോപാല കഷായം എന്ന് പുനർനാമകരണം ചെയ്യാനുള്ള തിരുവിതാംകൂർ ദേവസ്വംബോർഡിന്‍റെ തീരുമാനത്തിനെതിരെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍. പ്രസിഡന്‍റ് സ്ഥാനത്തു നിന്നും പടി ഇറങ്ങുന്ന എ.പദ്‌മകുമാറിന്‍റെ ഏറ്റവും ഒടുവിലത്തെ പരിഷ്കാരം മാർക്സിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ സ്മരണക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
മധുരം തുളുമ്പുന്ന അമ്പലപ്പുഴ പാല്‍പ്പായസത്തിന് ചവർപ്പുള്ള കഷായത്തിന്‍റെ പേരിടുന്നത് ചരിത്ര താളുകളിൽ നിന്ന് കണ്ടെത്തിയതാണെന്നാണ് പദ്‌മകുമാർ അവകാശപ്പെടുന്നത്. എന്നാല്‍ പേര് മാറ്റത്തിന് ഇത്രയും നാൾ കാത്തിരുന്നതിന്‍റെ കാരണം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഹസന്‍ പറഞ്ഞു.
എ.കെ.ജിയുടെ സ്മരണ ഉണർത്തുന്ന പദ്‌മകുമാർ എരുമേലിയിലോ പമ്പയിലോ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു പ്രതിമ കൂടി സ്ഥാപിക്കണമെന്നും ഹസന്‍ പരിഹസിച്ചു. പ്രതിമയുടെ ചുവട്ടിൽ ശബരിമലയിൽ "നവോത്ഥാനം നടപ്പിലാക്കിയ വിപ്ലവകാരി" എന്ന് എഴുതി വക്കണമെന്നും അദ്ദേഹം പറഞ്ഞു. പദ്‌മകുമാറിന്‍റെ കാലഘട്ടത്തിൽ എ.കെ.ജിക്കും പിണറായിക്കും സ്മാരകങ്ങൾ ഉണ്ടാക്കിയതായി ചരിത്രത്തിൽ രേഖപെടുത്താമെന്നും എം.എം ഹസൻ പരിഹസിച്ചു.