തിരുവനന്തപുരം: നിയന്ത്രണം വിട്ട റിക്കവറി വാനിടിച്ച് ഇൻഷുറൻസ് ഓഫിസർ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വർക്കല ചെറുന്നിയൂർ പണയിൽ വീട്ടിൽ സുധീഷ് (24) നെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെയായിരുന്നു സംഭവം. സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജില്ലാ ഓഫീസറായ കാരേറ്റ് കൈപ്പള്ളി വീട്ടില്‍ വേണുഗോപാൽ (51) ആണ് മരിച്ചത്.
കാറിൽ എത്തിയ വേണുഗോപാൽ സഹ പ്രവർത്തകനൊപ്പം റോഡ് വശത്തു സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് അമിത വേഗതയില്‍ എത്തിയ വാന്‍ കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റത്. നിസാര പരിക്കേറ്റ് ഡ്രൈവര്‍ സുധീഷ് രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ പെട്ട റിക്കവറി വാൻ ഇൻഷുറൻസ് ഇല്ലാതെയാണ് നിരത്തിൽ ഓടിയിരുന്നതെന്നും ഡ്രൈവർ സുധീഷിനു ലൈസൻസ് ഇല്ല എന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.