തിരുവനന്തപുരം : സർക്കാർ ഭൂമിയായ കരിയില്‍ തോട് കൈയേറാൻ സ്വകാര്യ വ്യക്തി ശ്രമിച്ച കേസിൽ ഇതിനകം ഇറങ്ങിയത് മൂന്ന് ഉത്തരവുകൾ. സ്വകാര്യവ്യക്തി കൈവശപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്ന ഭൂമിയിൽ കടക്കരുതെന്ന് കോടതി ഉത്തരവ് നിലവിലിരിക്കെയാണ് ഭൂമി അളന്ന് തിരിച്ചു മതിലുകെട്ടാൻ തിരുവനന്തപുരം ആർ.ഡി.ഒ ഉത്തരവ് ഇറക്കിയത്.
നിലവില്‍ വസ്‌തുവിന്‍റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തര്‍ക്കം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കേസ് തീരുന്നതുവരെ നിര്‍മാണ പ്രവൃത്തികള്‍ നടത്തരുതെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ നിയമോപദേശം നല്‍കിയിരുന്നു. ആര്‍.ഡി.ഒയുടെ ഉത്തരവിന് പുറകെ നിലവിലെ സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച് അഡീഷണല്‍ മുന്‍സിഫും ഉത്തരവിറക്കി. ഈ ഉത്തരവുകളിൽ ഏത് നടപ്പാക്കണമെന്നറിയാതെ വലയുകയാണ് ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍.
കോടതി ഉത്തരവിനെ മറികടന്ന് ആർഡിഒയുടെ ഉത്തരവ്
ഭൂമിയുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച് 2018ല്‍ നല്‍കിയ ഹര്‍ജിയിലാണ് ജില്ല കലക്‌ടർ, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുളളവര്‍ തര്‍ക്കഭൂമിയില്‍ കടക്കുന്നത് വിലക്കി അഡീഷണല്‍ മുന്‍സിഫ് എസ്. തേജോമയി തമ്പുരാട്ടി ഉത്തരവിട്ടത്.
ഈ കേസ് കോടതിയില്‍ നടക്കുന്നതിനിടെ സ്വകാര്യ വ്യക്തി 2022 ജനുവരി 25ന് തോട് കൈയേറി മതില്‍ കെട്ടി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചു. ഈ സംഭവത്തിൽ പ്രദേശവാസികളും പൊതുപ്രവർത്തകരും ഇടപെട്ട് തടഞ്ഞതോടെയാണ് സ്വകാര്യ വ്യക്തി ആര്‍.ഡി.ഒ യെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയത്.
ആവശ്യമെങ്കിൽ പൊലീസ് സഹായം തേടാനും നിർദേശം
നിര്‍മാണ പ്രവൃത്തികള്‍ പാടില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്‍റെ ഉത്തരവ് നിലനില്‍ക്കെ ഫെബ്രുവരി 20നകം സ്വകാര്യ വ്യക്തിയ്ക്ക് ഭൂമി അളന്ന് തിരിച്ചുനല്‍കി മതില്‍ കെട്ടി കൊടുക്കാന്‍ ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറോടും അസിസ്റ്റന്‍റ് എഞ്ചിനീയറോടും നിര്‍ദേശിച്ച് 2022 ഫെബ്രുവരി എട്ടിന് ആര്‍.ഡി.ഒ ഉത്തരവ് ഇറക്കി. ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാനും ആര്‍.ഡി.ഒ നിര്‍ദേശിക്കുന്നു.
ഇതിനിടെ നിലവിലെ സ്ഥിതി തുടരണമെന്നും നിര്‍മാണ പ്രവര്‍ത്തികള്‍ ഒന്നും പാടില്ലെന്നും അറിയിച്ച് അഡീഷണല്‍ മുന്‍സിഫ് എല്‍. ജയന്തിന്‍റെ പുതിയ ഉത്തരവും ഇറങ്ങി. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായാണ് ദുരന്ത നിവാരണ നിയമ പ്രകാരം കരിയില്‍ തോടിന്‍റെ കൈയേറ്റഭാഗം സ്വകാര്യ വ്യക്തിയില്‍ നിന്ന് സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്.
മഴക്കാലത്ത് പ്രദേശത്തെ ജനജീവിതം ദുസ്സഹം
മണക്കാട് ജി.എച്ച്. എസ് ലൈനിലുളള സ്വകാര്യ വ്യക്തിയാണ് കരിയില്‍ തോടിന്‍റെ സിംഹഭാഗവും കൈയടക്കിവച്ചിരുന്നത്. മുട്ടത്തറ വാര്‍ഡിലെ ത്രിമൂര്‍ത്തി നഗറിന് പുറകിലൂടെയാണ് കരിയില്‍ തോട് ഒഴുകുന്നത്. നഗരസഭയിലെ അഞ്ച് പ്രധാന വാര്‍ഡുകളായ മുട്ടത്തറ, കമലേശ്വരം, അമ്പലത്തറ, കളിപ്പാന്‍ കുളം, ശ്രീവരാഹം എന്നിവയിലെ മഴവെളളം കരിയില്‍ തോട് വഴി ഒഴുകിയാണ് പാര്‍വതി പുത്തനാറില്‍ ചെന്ന് ചേരുന്നത്. സ്വകാര്യ വ്യക്തികള്‍ കരിയില്‍ തോട് കൈയേറിയതിനാല്‍ നിലവില്‍ മഴവെളളത്തിന്‍റെ സുഗമമായ ഒഴുക്ക് സാധ്യമല്ല. കഴിഞ്ഞ മഴക്കാലത്തും ഈ അഞ്ച് വാര്‍ഡുകളില്‍ പലസ്ഥലത്തും വെളളം കേറി ജനജീവിതം ദുസ്സഹമായിരുന്നു.
ALSO READ: മൂന്ന് പെറ്റുപെരുകി മൂന്നൂറായി ; കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി കാസര്‍കോട്ടെ ഒരു ഗ്രാമം