തിരുവനന്തപുരം : 'മാൻഹോൾ', 'ചാലക്കുടിക്കാരൻ ചങ്ങാതി', 'മാർജാര ഒരു കല്ലുവെച്ച നുണ', 'ജാക്ക് ആൻഡ് ജിൽ' എന്നീ ചിത്രങ്ങൾക്ക് ശേഷം യുവനടി രേണു സൗന്ദർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട്'. ആ കാലഘട്ടത്തിലെ നവോഥാന പോരാട്ടങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ 'നീലി' എന്ന കഥാപാത്രത്തെയാണ് രേണു സൗന്ദർ അവതരിപ്പിക്കുന്നത്. 'പത്തൊൻപതാം നൂറ്റാണ്ടി'ൻ്റെ വിശേഷങ്ങൾ രേണു സൗന്ദർ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.
പത്തൊൻപതാം നൂറ്റാണ്ടിലേക്കെത്തിയത് : മൺമറഞ്ഞ പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതം ആസ്‌പദമാക്കി വിനയൻ സംവിധാനം ചെയ്‌ത 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന ചിത്രത്തിൽ മീനൂട്ടി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വീണ്ടും അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. എങ്ങനെയായിരിക്കണം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്നത് അടക്കമുള്ള കാര്യങ്ങളൊക്കെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം നൽകിയിരുന്നു. തുടർന്നാണ് ചിത്രത്തിന്‍റെ ഭാഗമാകുന്നത്.
'നീലി'യൊരു അടിയാള സ്ത്രീ : നീലി ഒരു അടിയാള സ്ത്രീയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹ്യ അനാചാരങ്ങൾക്കെതിരെ പടപൊരുതിയ ധീരനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ പോരാട്ടങ്ങൾക്ക് പിന്തുണ നൽകി നങ്ങേലിയോടൊപ്പം സ്ത്രീകളെ സംഘടിപ്പിക്കാൻ മുന്നിൽ നിന്ന വനിത. സിജു വിൽസണാണ് ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആലപ്പുഴയിലെ സംഭാഷണശൈലിയാണ് നീലിയുടേത്. എങ്ങള്, നിങ്ങള് തുടങ്ങിയ പറച്ചിലൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്.
'നീലി'ക്കായുള്ള തയ്യാറെടുപ്പുകൾ : പത്തൊൻപതാം നൂറ്റാണ്ടിലെ നീലി എന്ന കഥാപാത്രത്തിനായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. കാലങ്ങൾക്ക് മുൻപുള്ള കേരള സമൂഹത്തിൻ്റെ നേർക്കാഴ്‌ചയാണ് ചിത്രം. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ കഥ പറയുന്ന ആ കാലത്തെക്കുറിച്ചും അന്ന് ജീവിച്ചിരുന്ന സ്ത്രീകളെക്കുറിച്ചും അവരുടെ ജീവിത രീതികളെക്കുറിച്ചുമൊക്കെ പഠിച്ചു. അതിനേക്കാളുപരി കഥാപാത്രത്തിന് വേണ്ടി നീന്തലും പഠിച്ചു. അക്കാലത്തെ ജനങ്ങളുടെ സംഭാഷണശൈലിയും പഠിച്ചു. ഇതൊക്കെയാണ് നീലി എന്ന കഥാപാത്രമായി മാറാനെടുത്ത തയാറെടുപ്പുകൾ.
ആദ്യ ബിഗ് ബജറ്റ് ചിത്രം : ആദ്യമായാണ് ഒരു ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഭാഗമാകുന്നത്. ഗോകുലം പ്രൊഡക്ഷൻസിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ചിത്രീകരണ വേള വളരെ മികച്ച അനുഭവമാണ് സമ്മാനിച്ചത്. ഏകദേശം 100 ദിവസത്തോളം ചിത്രീകരണം നീണ്ടുനിന്നിരുന്നു. ലൊക്കേഷനിലെത്തുമ്പോൾ ആ കാലഘട്ടത്തിൽ എത്തിയ പോലെയായിരുന്നു. ലൊക്കേഷനിലെ ആർട്ട് വർക്കും സഹ അഭിനേതാക്കളുടെ വസ്ത്രാലങ്കാരവുമൊക്കെ ആ കാലഘട്ടത്തിൽ എത്തപ്പെട്ട പ്രതീതിയാണ് ജനിപ്പിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വളരെ രസകരമായ അനുഭവങ്ങളാണ് 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രം സമ്മാനിച്ചത്.
'പത്തൊൻപതാം നൂറ്റാണ്ട്' തിയേറ്ററിൽ കാണേണ്ട സിനിമ: 'പത്തൊൻപതാം നൂറ്റാണ്ട്' തീയേറ്ററിലിരുന്ന് കാണേണ്ട ചിത്രമാണ്. ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാൻ പാകത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആദ്യ ചിത്രം വിധു വിൻസെൻ്റിൻ്റെ 'മാൻഹോൾ' : വിധു വിൻസെൻ്റിൻ്റെ 'മാൻഹോൾ' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കെത്തുന്നത്. ആദ്യ സിനിമ തന്നെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി. 21ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുക്കപ്പെട്ടു. ആദ്യ ചിത്രമെന്ന നിലയിൽ ഈ അംഗീകാരങ്ങളെല്ലാം അഭിമാന നേട്ടമാണ്. സിനിമാരംഗത്ത് മുന്നോട്ടുകുതിക്കാൻ ഊർജം പകർന്ന ചിത്രമാണ് മാൻഹോൾ.
റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ : സാജിർ സദാഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കോശിച്ചായൻ്റെ പറമ്പ്', ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന 'അസ്ത്ര' എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ.
Also read: 'ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്ക് മാറു മറയ്‌ക്കണം'; രക്ഷകനായി ആറാടി ആറാട്ടുപുഴ വേലായുധന്‍