പാലക്കാട്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരിൽ അങ്കണവാടി അധ്യാപികയെ സസ്പെൻഡ് ചെയ്തതെന്ന ആക്ഷേപവുമായി ബിജെപി രംഗത്ത്. കോങ്ങാട് മണ്ണന്തല അങ്കണവാടിയിലെ അധ്യാപികയായ മല്ലികയെയാണ് ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇവർ പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് വാട്സ്ആപ്പ് സന്ദേശം അയച്ചതാണ് നടപടിക്ക് കാരണമായതെന്നാണ് ബിജെപി ആരോപിക്കുന്നത്.
സിപിഎം നേതാക്കളുടെയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും സമ്മർദം മൂലമാണ് സസ്പെൻഷനെന്നും ബിജെപി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സസ്പെൻഷൻ നടപടി പിൻവലിച്ച് മല്ലികയെ ജോലിയിൽ തിരിച്ചെടുത്ത ഇല്ലെങ്കിൽ പ്രക്ഷോഭ സമരങ്ങളുമായി രംഗത്ത് വരുമെന്നും നേതാക്കൾ പറഞ്ഞു. എന്നാൽ രണ്ട് മാസം മുമ്പ് അധ്യാപിക അങ്കണവാടിയിലെ ഒരു കുട്ടിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് സസ്പെൻഷൻ നേരിട്ടതെന്നാണ് ഉദ്യോഗസ്ഥ തലത്തിലുള്ള വിശദീകരണം.