പാലക്കാട്: രഥാരോഹണ ചടങ്ങോടെ കൽപ്പാത്തി രഥോത്സവത്തിന്‍റെ ഒന്നാം തേരുത്സവത്തിന് തുടക്കമായി. രഥഘോഷ യാത്രക്കായി വിശാലാക്ഷി സമക്ഷ വിശ്വനാഥ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ രഥങ്ങളിലേക്ക് താൽക്കാലികമായി മാറ്റുന്ന ചടങ്ങാണ് രഥാരോഹണം. വിശാലാക്ഷി സമക്ഷ വിശ്വനാഥ സ്വാമിയും സുബ്രഹ്മണ്യനും ഗണപതിയും രഥമേറിയതോടെ വിശ്വനാഥ ക്ഷേത്രത്തിൽ നിന്നുള്ള മൂന്ന് രഥങ്ങളും പ്രയാണമാരംഭിച്ചു. ആയിരക്കണക്കിന് ഭക്തരാണ് ചടങ്ങിന് സാക്ഷിയാകാനും രഥം വലിക്കാനുമായി കൽപ്പാത്തിയിലെത്തിയത്. ഇനിയുള്ള മൂന്നുനാള്‍ കൽപ്പാത്തിയിലെ അഗ്രഹാര വീഥികളിലൂടെ ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് രഥങ്ങൾ ഉരുളും. കൽപ്പാത്തിയിലെ ഉപക്ഷേത്രങ്ങളിൽ നിന്നുള്ള തേരുകളും നാളെ മുതൽ പ്രയാണം ആരംഭിക്കും.
ദേവമന്ത്രങ്ങളും ഈശ്വര സ്തുതികളും നിറഞ്ഞ ഭക്തിനിർഭരമായ ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ജാതി, മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന രഥോത്സവം ലോകത്തിന് തന്നെ മാതൃകയാണെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു. പാർലമെന്‍റ് അംഗമായതിന് ശേഷം ആദ്യമായി രഥം വലിക്കാനെത്തിയതിന്‍റെ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല. കൽപ്പാത്തി ഉൾപ്പെടുന്ന പാലക്കാടിന്‍റെ ജനപ്രതിനിധിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. പതിനാറാം തീയതിയാണ് ദേവരഥ സംഗമം. വിശ്വനാഥ ക്ഷേത്രത്തിലെയും സമീപ ക്ഷേത്രങ്ങളിലെയും തേരുകൾ അഗ്രഹാരം ചുറ്റി വന്ന് സംഗമിക്കുന്നതോടെ രഥോത്സവത്തിന് സമാപനമാകും.