പാലക്കാട്: മലമ്പുഴ കുമ്പാച്ചി മല ഇക്കോ ടൂറിസത്തിന്‍റെ കീഴിൽ വരാത്തതിനാൽ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് അപകടകരമാണെന്നും ഇപ്രകാരം പ്രവേശിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ല കലക്‌ടർ. ഇത് സംബന്ധിച്ച് പ്രദേശവാസികൾക്ക് ആവശ്യമായ ബോധവത്കരണം നൽകാൻ വനം, പൊലീസ്, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ജില്ല കലക്‌ടർ മൃൺമയി ജോഷി നിർദേശം നൽകി.
കുമ്പാച്ചി മലയിലേക്ക് ആളുകൾ കയറുന്നത് നിയന്ത്രിക്കാനും സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് നിർദേശം. മലയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന തദ്ദേശവാസികൾക്കെതിരെയും വിനോദസഞ്ചാരികൾക്കെതിരെയും ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്യും. തുടർന്ന് ഇവർക്കെതിരെ പിഴ ഈടാക്കാനും വനം, പൊലീസ് വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും കലക്‌ടർ നിർദേശിച്ചു.
- ശിക്ഷ നടപടികൾ ഓൺലൈൻ, ഓഫ്‌ലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം
- മേഖലയിൽ പട്രോളിങ് ഏർപ്പെടുത്തണം
- അപകടസാധ്യതയെക്കുറിച്ചും ശിക്ഷ നടപടികളെക്കുറിച്ചും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം
രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടി
മലമ്പുഴ ചെറാട് കുമ്പാച്ചി മലയിൽ യുവാവ് കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ജില്ല ഫയർ ഓഫീസർ വി കെ ഋതീജിനെ വിയ്യൂരിലേക്ക് സ്ഥലം മാറ്റി. രക്ഷാപ്രവർത്തനത്തിൽ ഏകോപനം ഇല്ലാത്തതിൽ അഗ്നിരക്ഷാസേന ഡയറക്‌ടർ വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് നടപടി.
മലപ്പുറം ജില്ല ഫയർ ഓഫീസറായ ടി അനൂപിന് പകരം ചുമതല നൽകി. മലപ്പുറത്തേക്ക് വിയ്യൂർ അക്കാദമിയിൽ നിന്നുള്ള എസ്എൽ ദിലീപിനെ ജില്ല ഫയർ ഓഫീസറായി നിയമിച്ചു. പാലക്കാട് സ്റ്റേഷൻ ഓഫീസറായിരുന്ന ആർ ഹിദേഷിനെ കഞ്ചിക്കോട്ടേക്കും കഞ്ചിക്കോട് സ്റ്റേഷൻ ഓഫീസറായിരുന്ന ജോമി ജേക്കബിനെ പാലക്കാടേക്കും സ്ഥലം മാറ്റി.
ALSO READ: ഏതൊക്കെ മലകളില്‍ ആര്‍ക്കൊക്കെ കയറാം ?, മലയേറ്റം അതിക്രമിച്ചുകയറലാകുന്നത് എപ്പോള്‍ ?