പാലക്കാട് : മഹാകവി ഒളപ്പമണ്ണയുടെ പേരിലുള്ള സ്‌മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥിൻ്റെ നേതൃത്വത്തിൽ പെരിങ്ങോട്ടുകുറുശ്ശിയിൽ മുഖ്യമന്ത്രിയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. മുഖ്യമന്ത്രിയെ വരവേൽക്കാൻ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമം മുഴുവൻ പരുത്തിപ്പുള്ളി ഒളപ്പമണ്ണ സ്‌മാരകത്തിലേക്ക് ഒഴുകിയെത്തി.
ഉദ്‌ഘാടനം തുടങ്ങുന്നതിന് അര മണിക്കൂർ മുന്‍പ് തന്നെ ഇരിപ്പിടങ്ങൾ നിറഞ്ഞു. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ സദസിൽ ഉദ്‌ഘാടനം മുതൽ അവസാനം വരെ ആവേശം അലതല്ലി. കഥകളി വേഷവും തെയ്യവും തിറയും നാടൻ പാട്ടുമായി ആഘോഷ നിറവിലാണ് ഒളപ്പമണ്ണ സ്‌മാരക മന്ദിരം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
നിര്‍മാണ ചിലവ് 1.20 കോടി : സാംസ്‌കാരിക വകുപ്പിന്‍റെ ഒരു കോടിയും പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്‍റെ തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇരു നിലകളിലായി സ്‌മാരക മന്ദിരം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3,675 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ വരാന്ത, ഓഫിസ്, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഗ്രീന്‍ റൂം, ശുചിമുറി, മ്യൂസിയം, കോര്‍ട്ടിയാര്‍ഡ് സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മന്ദിരത്തിന് പുറത്ത് ഓപ്പണ്‍ ഓഡിറ്റോറിയവും ഒരുക്കിയിട്ടുണ്ട്.
പി.പി സുമോദ് എംഎൽഎ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയ്‌ക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധ മുരളീധരൻ ഉപഹാരം നൽകി. പി.പി സുമോദ് എംഎൽഎയ്‌ക്ക് സിപിഐ എം ലോക്കൽ സെക്രട്ടറി രാജേഷ് ഉപഹാരം സമർപ്പിച്ചു.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ.എ മക്കി ഉപഹാരം സമർപ്പിച്ചു. സ്‌മാരകം നിർമിച്ച ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് പ്രൊജക്‌ട് എഞ്ചിനീയർ മണിശങ്കർ, പാലക്കാട് പ്രവാസി സെന്‍റർ പ്രസിഡന്‍റ് രവിശങ്കർ എന്നിവർക്കും ഉപഹാരം നൽകി. ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചീഫ് പ്രൊജക്‌ട് എഞ്ചിനീയർ പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.കെ ചാമുണ്ണി, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ ദേവദാസ്, ജില്ല പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എച്ച് ഭാഗ്യലത, വാർഡ് അംഗം എം.വി പ്രിയ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളായ എ അനിത നന്ദൻ, ആർ രാധാകൃഷ്‌ണൻ, കെ രവീന്ദ്രനാഥൻ, എം.എം അബ്‌ദുൾ റസാഖ്, കെ സദാനന്ദൻ, ആർ രേണുക ദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പൗലോസ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ എ.വി ഗോപിനാഥ് സ്വാഗതം പറഞ്ഞു.