മലപ്പുറം: നിര്‍മാണത്തില്‍ അഴിമതിയാരോപണം ഉയര്‍ന്ന കുറ്റിപ്പുറം പാലത്തില്‍ വിജിലൻസ് പരിശോധന നടത്തി. റോഡ് നിർമാണം ഗുണമേന്മ കുറഞ്ഞ സാമിഗ്രികൾ കൊണ്ടാണെന്നായിരുന്നു ആരോപണം. രാവിലെ 11 മണിക്ക് തുടങ്ങിയ പരിശോധന ഒരു മണിയോടെയാണ് തീർന്നത്. പാലം അറ്റകുറ്റപ്പണിക്കായി ദിവസങ്ങളോളം അടച്ചിട്ടിരുന്നു. എന്നാൽ നിർമാണ പ്രവർത്തികൾ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ റോഡ് തകരാൻ തുടങ്ങിയതോടെയാണ് പരാതി ഉയർന്നത്.
പൊതുമരാമത്ത് വകുപ്പ് ഗുണമേന്മ പരിശോധന വിഭാഗവും പൊതുമരാമത്ത് വകുപ്പ് എൻ.എച്ച് വിഭാഗവും ഒത്ത് കളിച്ച് അഴിമതി നടത്തിയെന്നാണ് ആരോപണം. പാലം പത്തോളം ഭാഗത്ത് യന്ത്രമുപയോഗിച്ച് തുരന്ന് വിജിലൻസ് സംഘം സാമ്പിൾ ശേഖരിച്ചു. പാലത്തിന്റെ നവീകരണത്തിന്‍റെ ഭാഗമായി നടത്തിയ നിർമാണത്തിൽ വൻ അഴിമതി കണ്ടെത്തിയതായി സൂചനയുണ്ട്. ഇതേ ഉദ്യോഗസ്ഥർ നിർമിച്ച കുറ്റിപ്പുറം കൊടക്കൽ റോഡ് നിർമ്മാണത്തിലും അഴിമതിയുണ്ടെന്നും റോഡ് നിർമ്മാണം ഗുണമേന്മ കുറഞ്ഞ സാമഗ്രികൾ കൊണ്ടാണെന്നും ആരോപണമുയർന്നിരുന്നു. റോഡ് തകർന്നത് കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ പരിശോധനയും സാമ്പിളുകളുടെ പരിശോധന ഫലവും എത്തിയതിന് ശേഷം തുടർ നടപടികളെടുക്കുമെന്നും വിജിലൻസ് സി.ഐ ഗംഗാധരൻ പറഞ്ഞു.